തിരുവനന്തപുരം അമ്പലത്തറയിലെ ജനവാസമേഖലയിൽ ആശുപത്രിമാലിന്യം തള്ളി. രക്തം അടക്കമുള്ള മാലിന്യങ്ങളാണ് രാത്രിയിൽ കൊണ്ടുപേക്ഷിച്ചത്. ഈ പ്രദേശത്ത് മാലിന്യംതള്ളുന്നത് പതിവാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
അമ്പലത്തറയ്ക്ക് സമീപം പരവൻകുന്നിലാണ് ഒട്ടേറെ വീടുകൾക്ക് സമീപമുള്ള പാടശേഖരത്തിൽ മാലിന്യങ്ങൾ ചാക്കിലാക്കി കൂട്ടത്തോടെ കൊണ്ടുതള്ളിയത്. രക്തമടങ്ങിയ കുപ്പികളും സിറിഞ്ചും തുണികളും ഉൾപ്പെടെയുള്ള ആശുപത്രി മാലിന്യങ്ങളാണ് അധികവും. ആശുപത്രിയുടെ പേരടങ്ങിയ ബില്ലുകളും കണ്ടതോടെ നാട്ടുകാർ കോർപ്പറേഷനും പൊലീസിനും പരാതി നൽകി. നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം
ഈ പ്രദേശത്ത് ഇത്തരത്തിലുള്ള മാലിന്യനിക്ഷേപം പതിവായതോടെ ദുർഗന്ധവും നായശല്യവും മൂലം നട്ടംതിരിയുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് മാലിന്യം നീക്കാൻ കരാറെടുത്ത സ്വകാര്യ കമ്പനിയാണ് ജനവാസമേഖലയിൽ മാലിന്യം കൊണ്ടിട്ടതെന്നും നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തിൽ അവ എടുത്ത് മാറ്റുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.