തിരുവനന്തപുരം വിതുരയിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. പൊടിയക്കാല കോളനിയിലെ വിശ്വനാഥൻ കാണിയാണ് കൊല്ലപ്പെട്ടത്. പേപ്പാറ ഡാം നിർമിച്ചപ്പോൾ കുടിയിറക്കിയവരെ സർക്കാർ പുനരധിവസിപ്പിച്ച പ്രദേശത്താണ് കാട്ടാനക്കൂട്ടം വിഹരിക്കുന്നത്.
കാട്ടാനക്കൂട്ടത്തിന്റെ ഒടുവിലത്തെ ഇരയാണ് അമ്പത്തിയഞ്ചുകാരൻ വിശ്വനാഥൻ കാണി. സ്വന്തം കൃഷിയിടത്തിലാണ് വിശ്വനാഥൻ കാണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടാനകൾ വന്നു പോയതിന്റെ ലക്ഷണങ്ങൾ സമീപത്തുണ്ട്. അഞ്ചുവർഷം മുമ്പ് ഇതേ കോളനിയിൽ താമസിച്ചിരുന്ന വിശ്വനാഥൻ കാണിയുടെ സഹോദരൻ അപ്പുക്കുട്ടൻകാണിയും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. പേപ്പാറ ഡാം നിർമിച്ചപ്പോൾ കുടിയിറക്കിയവരെ സർക്കാർ പുനരധിവസിപ്പിച്ച സ്ഥലമാണിത്. വനത്തിന് തൊട്ടടുത്ത വീടുകളിൽ ഇന്ന് താമസക്കാരില്ല. ഉപേക്ഷിക്കപ്പെട്ട വീടുകളും പരിസരവും കാട്ടാനകളുടെ വിഹാരരംഗമായി. നിരവധി തവണ പരാതികൾ നല്കിയിട്ടും ഫലമുണ്ടായില്ല. ഇപ്പോൾ ഒരു ജീവൻ കൂടി കാട്ടാനകൾക്ക് ഇരയായിരിക്കുന്നു.