തിരുവനന്തപുരം വിതുര സ്വദേശി വിശ്വനാഥൻ കാണി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടാൻ ഇടയാക്കിയത് വനംവകുപ്പിന്റെ അനാസ്ഥ. കാട്ടാനയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആവർത്തിച്ചു പരാതിപ്പെട്ടിട്ടും വനംവകുപ്പ് നടപടിയെടുത്തില്ല. വിശ്വനാഥൻ കാണിയുടെ മരണത്തിനുശേഷം ഇന്നലെ രാത്രി വീണ്ടും കാട്ടാനയിറങ്ങിയതോടെ ഭീതിയിലാണ് പൊടിയക്കാല ആദിവാസി സെറ്റിൽമെന്റിലുള്ളവർ.
ആനയെ പേടിച്ച് വീടുപേക്ഷിച്ചുപോയവരെ പറ്റി വാർത്ത ചെയ്യാനെത്തിയപ്പോഴായിരുന്നു വിശ്വനാഥൻ കാണിയെ കണ്ടത്. അഞ്ചുവർഷം മുമ്പ് ഇദ്ദേഹത്തിന്റെ സഹോദരനും കാട്ടാനയുടെ കലിക്ക് ഇരയായിരുന്നു. പിന്നാലെ വിശ്വനാഥൻ കാണിയും പോയി. സമീപത്തുള്ള കൃഷിയിടത്തിൽ വച്ച് അദ്ദേഹത്തെ കാട്ടാനക്കൂട്ടം ചവുട്ടിമെതിച്ചു.
വിശ്വനാഥൻ കാണിയുടെ മരണത്തിൽ വിറങ്ങലിച്ചു നിൽക്കുന്ന പൊടിയക്കാലയെ വിറപ്പിച്ച് ഇന്നലെ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി.
സുരക്ഷാകവചമായി കിടങ്ങോ സോളർ ഫെൻസിങ്ങോ തീർക്കണമെന്ന ആവശ്യം ഇനിയെങ്കിലും അംഗീകരിച്ചില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കാം. ആദിവാസിക്ഷേമത്തിന് ചെലവഴിച്ച തുക പറഞ്ഞുള്ള അവകാശവാദങ്ങൾ അത് തടയാൻ പര്യാപ്തമാകില്ല.