തിരുവനന്തപുരം നഗരത്തിൽ ഇനി ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ച് ബുദ്ധിമുട്ടിക്കരുതെന്ന് ജനപ്രതിനിധികളോട് മേയർ. ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾക്കായി നഗരസഭയ്ക്ക് വൻതുക ചെലവഴിക്കേണ്ടിവരുന്നതിനാലാണിത്. ആരെങ്കിലും ലൈറ്റുകൾ വാഗ്ദാനം ചെയ്താൽ സന്തോഷത്തോടെ നിരസിക്കാനും നഗരസഭ തീരുമാനിച്ചു.
നൂറ് വാർഡുകളിലായി ഇപ്പോൾതന്നെ മുന്നൂറ്റി അൻപത് ഹൈമാസ്റ്റ് ലൈറ്റുകൾ. വൈദ്യുതി ചാർജ് ഇനത്തിൽ മാത്രം മാസം ചെലവാകുന്നത് ഒന്നരക്കോടി രൂപ. ഇനി ഏതെങ്കിലും ഒരു ലൈറ്റ് പ്രവർത്തന രഹിതമായാൽ അത് നന്നാക്കാനും വേണം ആയിരകണക്കിന് രൂപ. അതുകൊണ്ടാണ് ഹൈമാസ്റ്റ് ലൈറ്റുകൾ ഇനി അനുവദിക്കരുതെന്ന നഗരസഭയുടെ സ്നേഹപൂർവ്വമായ അഭ്യർഥന.
അഥവാ ഇനി ആർക്കെങ്കിലും നഗരത്തിൽ വെളിച്ചം കൂട്ടണമെന്ന് തോന്നിയാൽ അത് എൽ ഇ ഡി ബൾബുകളായിരിക്കണമെന്നും ജനപ്രതിനിധികൾക്കയച്ച കത്തിൽ മേയർ വ്യക്തമാക്കിയിട്ടുണ്ട്. എംപിമാരും എംഎൽഎമാരും പ്രാദേശിക വികസന ഫണ്ടിൽ നിന്നാണ് ഹൈമാസ്റ്റ് ലൈറ്റുകൾക്ക് അനുമതി നൽകുന്നത്. എന്നാൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് മാത്രമാകും ഇവരുടെ ധനസഹായം. അറ്റകുറ്റ പണികൾക്കുൾപ്പടെയുള്ള ബാക്കി ചെലവുകൾ നഗരസഭയ്ക്ക് താങ്ങാവുന്നതിലും അധികമായതോടെയാണ് ജനപ്രതിനിധികളോടുള്ള ഇൗ അഭ്യർഥന.