പത്തനാപുരത്ത് ജനവാസകേന്ദ്രങ്ങളിലും ജലസ്രോതസുകളിലും അറവുമാലിന്യം തള്ളുന്നത് നിത്യസംഭവമാകുന്നു. ഒരു അംഗീകൃത അറവുശാല പോലും പത്തനാപുരത്തില്ലെങ്കിലും മാലിന്യം വഴിയിൽ തള്ളുന്നത് പതിവായതോടെ രോഗത്തിന്റെ ഭീതിയിലാണ് ജനങ്ങൾ.
പത്തനാപുരം ഗ്രാമപഞ്ചായത്തിലേ കല്ലുകടവ് വാർഡിലേ മാലൂർമുക്ക് തോട് പ്രദേശത്താണ് അറവുമാലിന്യം വ്യാപകമായി നിക്ഷേപിക്കുന്നത്.പഞ്ചായത്തിന്റെ ലൈസെൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത അറവുശാലകളിൽ നിന്നുള്ള മാലിന്യമാണിതെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഒരു പശുക്കിടിവിന്റെ ജഡം തോട്ടിൽ കണ്ടെത്തിയിരുന്നു. അറവുമാലിന്യം തോടുകളിലും ജനവാസകേന്ദ്രങ്ങളിലും തള്ളുന്നത് കാരണം തെരുവ്നായ്ക്കളുടെ ശല്യം കൂടിവരികയാണ്.
വർഷങ്ങളായി അനധികൃത അറവുശാലകൾ പ്രവൃത്തിക്കുന്ന പത്തനാപുരം മേഖലയിൽ രാത്രിയുടെ മറവിലാണ് അറവ് മാലിന്യം റോഡിലേക്കും തോട്ടിലേക്കും തള്ളുന്നത്. മാലിന്യ നിക്ഷേപത്തിനെതിരേ പഞ്ചായത്തിന് നിരവധി തവണ പരാതി നൽകിയെങ്കിലും ഫലം കണ്ടില്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം .