പത്തനംതിട്ട വടശേരിക്കരയിൽ കാട്ടുപന്നിയെ വാഹനത്തിൽ കടത്തിയെന്നാരോപിച്ച് കർഷകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധംശക്തം. കർഷകരെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വനംവകുപ്പിന്റെ റാന്നി ഓഫിസ് ഉപരോധിച്ചു.
കർഷകരായ വടക്കേതിൽ മോഹനൻ, പൂവത്തുംമൂട് മേലേപീടികയിൽ ജോയ് എന്നിവരെയാണ് വനംവകുപ്പുദ്യോഗസ്ഥർ പിടികൂടിയത്. എന്നാൽ യഥാർഥ പ്രതികളെ കിട്ടാത്തതിനാലാണ് അധികൃതർ കർഷകരെ പിടികൂടിയതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. പിടിയിലായവർ നിരപരാധികളാണെന്നും അതിനാൽ ഇവരെ വിട്ടുകിട്ടുംവരെ സമരംതുടരാനാണ് നാട്ടുകാരുടെ തീരുമാനം
കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വടശേരിക്കരയിൽ കൃഷിനശിപ്പിച്ച പന്നിയെ ജനവാസ കേന്ദ്രത്തിൽ നിന്ന് ഓടിച്ചു. പരുക്കുപറ്റിയ പന്നിയെ ചിലർ വാഹനത്തിൽ കടത്തിയെന്നാണ് ആരോപണം. ആരാണ് പന്നിയെ കൊണ്ടുപോയതെന്ന് പിടിയിലായവർക്കറിയാമെന്നാണ് വനംവകുപ്പുദ്യോഗസ്ഥർ പറയുന്നത്.