ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകൾക്ക് കാലപ്പഴക്കത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയിയുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയ്ക്ക് ഉടൻ സമർപ്പിക്കും. അതേസമയം പ്രതിഷേധത്തെത്തുടർന്ന് ഭക്തജനങ്ങളുടെ പ്രതിനിധികളെകൂടി ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയത്.
ചരിത്രപ്രാധാന്യമുള്ള ഏഴരപ്പൊന്നാനയ്ക്ക് കാലപ്പഴക്കത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അടുത്ത ഉൽസവത്തിന് മുമ്പ് പരിഹരിക്കണമെന്നും തന്ത്രി കണ്ഠരര് രാജീവര് ക്ഷേത്ര ഉപദേശകമിതി ചെയർമാന് നിർദേശം നൽകിയിരുന്നു. അഭിഭാഷക കമ്മീഷൻ കൂടിയായ ചെയർമാൻ ഇക്കാര്യം കോടതിയെ ധരിപ്പിച്ചു.തുടർന്ന് ദേവസ്വം ബോർഡിലെ വിവിധ വകുപ്പുകളുടെ ചുമതലക്കാരെ ഉൾപ്പെടുത്തി ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിൻപ്രകാരം ദേവസ്വം ബോർഡ് പ്രതിനിധികൾ ക്ഷേത്രത്തിലെത്തിയപ്പോൾ ഭക്തജനങ്ങൾ തടഞ്ഞു. കേടുപാടുകൾ മാറ്റാനുള്ള നീക്കത്തിന് പിന്നിൽ വലിയ സാമ്പത്തിക ലക്ഷ്യമുണ്ടെന്നും ഇത് അനുവദിക്കാനാവില്ലന്നും ഭക്തജനങ്ങൾ പറഞ്ഞു. മാത്രമല്ല പരിശോധന നടത്തണമെങ്കിൽ ക്ഷേത്രസംരക്ഷണസമിതി പ്രതിനിധകളെ കൂടി ഉൾപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
ഒടുവിൽ തന്ത്രി കണ്ഠരര് രാജീവരുടെ നിർദേശപ്രകാരം ഭക്ത ജനങ്ങളുടെ പ്രതിനിധികളായി ആറു പേരെ കൂടി പരിശോധനാ സംഘത്തിൽ ഉൾപ്പെടുത്തി. പരിശോധനയ്ക്ക്ശേഷം പുറത്തിറങ്ങിയ ക്ഷേത്രസംരക്ഷണസമിതി പ്രതിനിധകൾ മുൻനിലപാട് ആവർത്തിച്ചു, അതേസമയം കേടുപാടുകൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ ഹൈക്കോടതിയ്ക്ക് നൽകുമെന്നും ദേവസ്വം കമ്മീഷണർ വ്യക്തമാക്കി.
ഏഴരപ്പൊന്നാനയ്ക്കുപുറമെ ക്ഷേത്രംആസ്ഥാന മണ്ഡപത്തിലെ സ്ട്രോങ്റൂമിൽ സൂക്ഷിച്ചിരിക്കുന്ന വലിയ തിടമ്പ്, സ്വർണ താമര, ശ്രീബലി വിഗ്രഹം എന്നിവയും സംഘം പരിശോധിച്ചു