തിരുവനന്തപുരം പാറശാലയിലെ നിർമൽ കൃഷ്ണ ബാങ്ക് തട്ടിപ്പിനിരയായവർക്ക് പണം തിരികെ നൽകാനായി റിസീവറെ നിയോഗിക്കാനുള്ള നടപടികൾ കോടതി തുടങ്ങി. 510 കോടി രൂപ നൽകാനുണ്ടെന്നാണ് ബാങ്ക് ഉടമ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാൽ ബാങ്കുടമയടക്കമുള്ള പ്രതികളെ ഇതുവരെ പിടികൂടാനായില്ല.
നിക്ഷേപകരിൽ നിന്ന് കോടികൾ വാങ്ങി മുങ്ങിയ നിർമൽ കൃഷ്ണ ബാങ്ക് ഉടമ കെ. നിർമലൻ നൽകിയ പാപ്പർ ഹർജി പരിഗണിച്ചാണ് തിരുവനന്തപുരം സബ് കോടതിയുടെ നടപടി. നോട്ട് നിരോധനത്തിന് ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽ ബിസിനസ് തകർന്നെന്നും നിക്ഷേപകർക്ക് പണം നൽകാനുള്ള ശേഷിയില്ലെന്നുമാണ് ബാങ്കുടമ പാപ്പർ ഹർജിയിൽ പ്രധാനമായും പറയുന്നത്. 13683 നിക്ഷേപകർക്കായി 510 കോടി രൂപ നൽകാനുണ്ടെന്നാണ് ബാങ്കുടമ ഹർജിയിൽ ബോദിപ്പിച്ചിട്ടുണ്ട്. ഇവർക്ക് പണം തിരികെ നൽകാൻ കോടിതി മേൽനോട്ടമുണ്ടാകണമെന്ന ആവശ്യം കണക്കിലെടുത്താണ് റിസീവറെ നിയമിക്കുന്നത്.
റിസീവറാക്കാൻ യോഗ്യരായ അഞ്ച് അഭിഭാഷകരുടെ പട്ടിക നൽകാൻ കോടതി ബാർ അസോസിയേഷൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. കൂടുതൽ വാദങ്ങൾ കേൾക്കാൻ പാപ്പർ ഹർജി നാളത്തേക്ക് മാറ്റി. അതേസമയം ഒളിവിൽ കഴിയുന്ന ബാങ്കുടമയെ പിടികൂടാൻ തമിഴ്നാട് ക്യൂ ബ്രാഞ്ചും കേരള പൊലീസിലെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘവും നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചിട്ടില്ല. നിർമലൻ അടക്കം 21 പ്രതികളാണ് ആകെയുള്ളത്. ഇതിൽ രണ്ട് പേരാണ് ആകെ പിടിയിലായത്.