സമരം നടത്തരുതെന്ന ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ നിർദേശം മറികടന്ന് സംസ്ഥാനത്തെ മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർ പണിമുടക്കിൽ. കൈക്കൂലിക്കേസിൽ സസ്പെൻഷനിലായ സംഘടനാ നേതാവടക്കമുള്ളവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇതോടെ വാഹനപരിശോധനയടക്കമുള്ള ജോലികൾ മുടങ്ങി.
ആർ.ടി.ഒയും വെഹിക്കിൾ ഇൻസ്പെക്ടരുമടക്കം മോട്ടോർ വാഹനവകുപ്പിലെ യൂണിഫോമിട്ട ഉദ്യോഗസ്ഥരാണ് കൂട്ടത്തോടെ പണിമുടക്കുന്നത്. മൂന്നാഴ്ച മുൻപ് വിജിലൻസ് നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണം കണ്ടെടുത്ത കേസിൽ ആറ്റിങ്ങൽ ആർ.ടി.ഒയും ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ വി.സജിത് അടക്കമുള്ളവരെ സസ്പെൻഡ് ചെയ്തിരുന്നു. സജിത് നിരപരാധിയാണെന്നും ചിലരുടെ ഗൂഡാലോചനയാണ് നടപടിക്ക് പിന്നിലെന്നുമാരോപിച്ചാണ് സമരം.
സമരം നടത്തിയാൽ നടപടിയുണ്ടാകുമെന്ന ഗതാഗത കമ്മീഷ്ണറുടെ വിലക്ക് പോലും മറികടന്നാണ് സെക്രട്ടറിയേറ്റ് പടിക്കൽ ഉപവാസവും ജോലി ബഹിഷ്കരണവും നടത്തുന്നത്. വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെല്ലാം പണിമുടക്കിയതോടെ സംസ്ഥാനത്തെ പ്രധാന ആർ.ടി.ഒ ഒഫീസിലെല്ലാം ഡ്രൈവിങ് ടെസ്റ്റടക്കം മുടങ്ങി. പണിമുടക്കറിയാതെത്തിയ പലരും വലഞ്ഞു. റോഡുകളിലെ വാഹന പരിശോധനയും മുടങ്ങിയിരിക്കുകയാണ്.