ശബരിമല തീർഥാടനകാലത്ത് പമ്പ ത്രിവേണിയിൽ ബലിപ്പുരകെട്ടി പിതൃതർപ്പണംനടത്തുന്നതിന് വനംവകുപ്പ് വിലക്കേർപ്പെടുത്തി. നടപടി ആചാരനുഷ്ഠാനങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും അനുവദിക്കാനാകില്ലെന്നുമാണ് ദേവസ്വംബോർഡിന്റെ നിലപാട്.
പർക്കിങിന് വേണ്ടി മാത്രമാണ് ത്രിവേണിയിൽ സ്ഥലം നൽകിയതെന്നും, അവിടെ ബലിപ്പുരകെട്ടി പിതൃതർപ്പണം നടത്തുന്നത് വ്യവസ്ഥയുടെ ലംഘനമാണെന്നും കാണിച്ച് വനംവകുപ്പിന്റെ ഗൂഡിക്കൽ റേഞ്ച് ഓഫീസറാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർക്കും പത്തനംതിട്ട ജില്ലാകലക്ടർക്കും കത്തുനൽകി.
ത്രിവേണിയിൽ പത്തേക്കർ സ്ഥലം നിബന്ധനകൾക്ക് വിധേയമായാണ് നൽകിയത്. ഈ സ്ഥലത്ത് ബലിപ്പുരകൾകെട്ടി ലേലത്തിൽ കൊടുത്തുപയോഗിക്കുന്നത് വനനിയമത്തിന് എതിരാണ് എന്നുകാട്ടിയാണ് കത്ത്. വിശ്വാസികൾ പമ്പയിൽ പിതൃതർപ്പണം നടത്തി സന്നിധാനത്തേക്ക് മലകയറുന്നത് വർഷങ്ങളായുള്ള ആചാരമാണ്. ബലിയിടാനുള്ള സൗകര്യത്തിനായി എല്ലാവർഷവും ത്രിവേണി വലിയപാലത്തിന് മുകളിൽ15 ബലിപ്പുരകൾ കെട്ടാറുണ്ട്.