ഗുരുതരരോഗം ബാധിച്ചിട്ടും ചികിത്സ നൽകാത്തതിനാൽ അവശനിലയിലായ തിരുവനന്തപുരം നെയ്യാറ്റിൻകര ദേവസ്വത്തിലെ ആനയെ രക്ഷിക്കാൻ തിരുവിതാംകൂർ ദേവസ്വംബോർഡ് ഇടപെടുന്നു. ആനയെ പരിശോധിക്കാൻ വിദഗ്ധസംഘത്തെ നിയോഗിച്ചു.
നെയ്യാറ്റിൻകര കണ്ണൻ എന്ന കൊമ്പൻ രോഗം മൂലം മെലിഞ്ഞ് എല്ലും തോലുമായ അവസ്ഥയിലാണ്. കയ്യും കാലും മസ്തകവും അടക്കം ദേഹമാസകലം ശോഷിച്ച് നടക്കാൻ പോലും ആരോഗ്യമില്ലാത്ത നിലയിലായിട്ട് മാസങ്ങളായി. എന്നിട്ടും ഉടമകളായ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രം അധികാരികൾ ചികിത്സിക്കാൻ തയാറാകാത്തതിനെതിരെ പ്രതിഷേധമുയർന്നതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇടപെട്ടത്. ആനയെ പരിശോധിച്ച് രോഗത്തിന്റെയും ചികിത്സയുടെയും റിപ്പോർട്ട് നൽകാനായാണ് അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തിയത്.
വന ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ. പി.എസ്. ഈസ, ആന ചികിത്സാ രംഗത്തെ വിദഗ്ധരായ ഡോ.സുനിൽകുമാർ, ഡോ. മാധവനുണ്ണി, ഡോ.ഗിരീഷ് കുമാർ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.വി.സുനിൽകുമാർ എന്നിവരാണ് സംഘത്തിൽ. ഇവർ രണ്ട് ദിവസത്തിനകം നെയ്യാറ്റിൻകരയിലെത്തി ആനയെ പരിശോധിച്ച ശേഷം ചികിത്സാ രീതി നിശ്ചയിക്കും.