മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതിയെ ആറുമാസത്തിനിടെ രണ്ടാമതും പിരിച്ചുവിട്ടു. തഴക്കര ബ്രാഞ്ചിൽ ജീവനക്കാർ നടത്തിയ 62 കോടി രൂപയുടെ തട്ടിപ്പിന്റെ പേരിലാണ് നടപടി. എന്നാൽ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ഭരണസമിതി ആരോപിച്ചു.
സഹകരണ വകുപ്പ് ആലപ്പുഴ ജോയിന്റ് രജിസ്ട്രാറാണ് മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത്. ബാങ്കിന്റെ സ്വത്ത് സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് കോൺഗ്രസ് ജില്ലാ നേതാക്കളടങ്ങിയ ഭരണസമിതിയെ പുറത്താക്കിയത്. മാവേലിക്കര അസിസ്റ്റന്റ് റജിസ്ട്രാർ ഓഫിസിലെ കെ.ജെ. സുമയമ്മാളിനാണ് അഡ്മിനിസ്ട്രേറ്റർ ചുമതല. തഴക്കര ബ്രാഞ്ചിൽ നടത്തിയ ക്രമക്കേടിന്റെ പേരിൽ മുൻ മാനേജർ ജ്യോതി മധുവിനെയും ക്ലർക്കുമാരായ ബിന്ദു ജി നായര്‍,കുട്ടിസീമ ശിവ എന്നിവരെയും ജോലിയിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ കണ്ടെത്തിയ ക്രമക്കേടിന്റെ പേരിൽ കഴിഞ്ഞ മാർച്ച് ഒൻപതിന് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ഭരണ സമിതി ഹൈക്കോടതിയെ സമീപിക്കുകയും മാർച്ച് 28ന് പുതിയ ഭരണസമിതി അധികാരം ഏറ്റെടുക്കയും ചെയ്തു. നിലവിലെ സാഹചര്യത്തിൽ ഭരണ സമിതി വീണ്ടും പിരിച്ചുവിട്ട നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ആരോപണം.
തട്ടിപ്പ് നടന്ന സമയത്ത് കെപിസിസി നിർവാഹക സമിതി അംഗം കോട്ടപ്പുറം പ്രഭാകരൻ പിള്ളയായിരുന്നു ബാങ്ക് പ്രസിഡന്റ്. പ്രഭാകരൻ പിള്ള രാജി വെച്ചതോടെയാണ് ആലപ്പുഴ ഡിസിസി ജനറൽ സെക്രട്ടറി കുര്യൻ പള്ളത്ത് പ്രസിഡന്റായി ഭരണ സമിതി നിലവിൽ വന്നത്. പാർട്ടി തീരുമാനത്തിനുസരിച്ച് നിയമ നടപടി അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കുമെന്ന് ഭരണസമിതി അറിയിച്ചു.