യാചക പുനരധിവാസ മന്ദിരത്തിൽ കഴിയുന്ന വൃദ്ധനെ മക്കൾ ഏറ്റെടുക്കാൻ തയാറാകാത്തത് മൂലം ചികിത്സ മുടങ്ങുന്നു. തിരുവനന്തപുരം കല്ലയം സ്വദേശി സദാശിവനാണ് ഗുരുതര രോഗം ബാധിച്ച് നഗരസഭയുടെ യാചക മന്ദിരത്തിൽ അഭയം തേടിയത്. ഏറ്റെടുക്കാനെത്താമെന്ന് അറിയിച്ചിരുന്ന ഏക മകൻ ഇതുവരെ എത്താത്തതിനാൽ നാളെ നടത്തേണ്ട ശസ്ത്രക്രിയ മുടങ്ങിയേക്കും.
സദാശിവൻ നായർ, ഗൾഫുകാരനായ മകനും ഭാര്യയും ഭൂമിയും വീടുമെല്ലാമുണ്ട്. പക്ഷെ അഞ്ച് മാസമായി കഴിയുന്നത് ആരോരുമില്ലാത്തവരെ സംരക്ഷിക്കുന്ന യാചക പുരധിവാസ കേന്ദ്രത്തിൽ. മാസങ്ങളോളം തെരുവിലലഞ്ഞ ശേഷം ഗതികെട്ട് ഇവിടെയെത്തിയപ്പോൾ ബന്ധുക്കളാരുമില്ലെന്നാണ് അറിയിച്ചത്. ഇതിനിടെ മൂത്രാശയ രോഗം ബാധിച്ചതോടെ ഉടൻ ശസ്ത്രക്രീയ വേണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. ഇതോടെയാണ് മകനുണ്ടെന്നും കാണണമെന്നും ആഗ്രഹം പ്രകടിപ്പിച്ചത്.
വിദേശത്ത് നിന്ന് നാട്ടിലെത്തിയ മകനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ആദ്യം ഏറ്റെടുക്കാമെന്ന് മകൻ സമ്മതിച്ചെങ്കിലും പിന്നീട് ഫോണെടുക്കുന്നില്ല.
പരിമിതമായ സൗകര്യമുള്ള യാചക മന്ദിരത്തിന് ശസ്ത്രക്രീയക്ക് ശേഷം സദാശിവനെ സംരക്ഷിക്കാൻ ബുദ്ധിമുട്ടുണ്ട്. അതിനാൽ നാളത്തെ ശസ്ത്രക്രീയയും തുടർ ചികിത്സയും പ്രതിസന്ധിയിലാണ്.