കൊല്ലൂർവിള ഇന്നലെ കണ്ണീരിൽ മുങ്ങി. ഒരു വീട്ടിലെ നാലുപേരെ നഷ്ടമായതിന്റെ നടുക്കത്തിലായിരുന്നു ഉറ്റവരും നാട്ടുകാരും. ആസാദ് നഗർ 30ൽ അൽമീനയിൽ ദുഃഖം തുളുമ്പിനിന്നു. വീട്ടിലുള്ളവരെല്ലാം അപകടത്തിൽപെട്ടതിനാൽ ആർക്കൊക്കെ ആപത്തുണ്ടായി എന്നതിനെക്കുറിച്ച് ആർക്കും വ്യക്തത ഉണ്ടായിരുന്നില്ല.
മൂന്നു പേരാണു മരിച്ചതെന്നാണ് ആദ്യം അറിയാൻ കഴിഞ്ഞത്. പിന്നീട് ഒരാൾകൂടി മരിച്ചെന്ന വാർത്ത ബന്ധുക്കളെ കൂടുതൽ ദുഃഖത്തിലാഴ്ത്തി. ഗുരുതരമായി പരുക്കേറ്റ ഇരട്ട സഹോദരിമാർ ഫാത്തിമയെയും ഐഷയെയും മധുര അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന വാർത്ത മൂന്നു മണിയോടെ എത്തി. ഐഷയുടെ നട്ടെല്ലിനു പരുക്കേറ്റിട്ടുണ്ട്.
കുടുംബാംഗങ്ങൾ ഇടയ്ക്കിടെ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനാൽ യാത്രയെക്കുറിച്ചു ബന്ധുക്കൾക്കും അറിവില്ലായിരുന്നു. രാവിലെ 11.30ന് ആണു നൂർജഹാന്റെ സഹോദരന്റെ മകനു മധുര കല്ലുംപെട്ടി പൊലീസ് സ്റ്റേഷനിൽ നിന്നു വിളിയെത്തിയത്. ഈ സമയം ഇൻഷുറൻസ് ഏജന്റ് സത്താറിന്റെ പക്കൽനിന്നു പൊലീസ് വിവരം തേടിയിരുന്നു. പരുക്കേറ്റ ഫാത്തിമ നൽകിയ നമ്പരിന്റെ അടിസ്ഥാനത്തിലാണു നാട്ടിൽ ബന്ധപ്പെട്ടത്.
ഉടൻ ബന്ധുക്കൾ ജനപ്രതിനിധികളെയും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെയും അറിയിച്ചു. പാളയംതോട് കുടുംബത്തിലെ അംഗങ്ങൾ വാഹനാപകടത്തിൽ പെട്ടെന്ന വാർത്ത നിമിഷനേരംകൊണ്ടു പടർന്നു. ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും വീട്ടിലേക്കു പാഞ്ഞെത്തി. ദുഃഖം താങ്ങാനാവാതെ ബന്ധുമിത്രാദികൾ വിങ്ങിപ്പൊട്ടി.