പന്തളം കൈപ്പുഴ കൊട്ടാരത്തിന്റെ വലിയ മതിൽ തകർന്നുവീണു. കഴിഞ്ഞദിവസമുണ്ടായ കനത്തമഴയിലാണ് ഇരുപത്തിയഞ്ച് അടിപൊക്കത്തിലുള്ള മതിൽ തകർന്ന് വീണത്.
കൈപ്പുഴ പടിപ്പുരമാളികയോട് ചേർന്ന പുരാതനമായ താഴേക്കുഴി കൊട്ടാരത്തിന്റെ വലിയമതിലാണ് ഇടിഞ്ഞുവീണത്. കഴിഞ്ഞദിവസമുണ്ടായകനത്തമഴയിലാണ് മതിൽ തകർന്ന് തിരുവാഭരണപാതയിലേയ്ക്ക് പതിച്ചത്. വെട്ടുകല്ലും കുമ്മായവും ഉപയോഗിച്ച് വർഷങ്ങൾക്കുമുൻപ് കെട്ടിയതാണ് മതിൽ. മതിൽ തകർന്നതോടെ താഴേക്കുഴി കൊട്ടാരവും ഏതുനിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്.
കൈപ്പുഴകൊട്ടാരത്തിന്റെ പ്രവേശനകവാടമായിരുന്ന പടിപ്പുരമാളികയോടു ചേർന്നഭാഗത്താണ് ഇടിച്ചിലുണ്ടായത്. ഇതിനുസമീപമാണ് കൊട്ടാരംപതിനെട്ടാംപടിയെന്ന ചരിത്രപ്രാധാന്യമുള്ള കരിങ്കൽപ്പടിയും ഉള്ളത്. തിരുവാഭരണത്തോടൊപ്പം ശബരിമലയിലേക്ക് തിരിക്കുന്ന രാജപ്രതിനിധി പടിപ്പുരമാളിക കടന്ന് പതിനെട്ടുപടികളിറങ്ങിയാണ് തിരുവഭരണത്തെ അനുഗമിക്കുന്നത്.