കനത്തമഴയിൽ ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശനഷ്ടം. ദേവികുളം താലൂക്കിൽ മണ്ണിടിഞ്ഞും ഉരുൾപൊട്ടിയും പത്തിലേറെ വീടുകൾ തകർന്നു. കൊച്ചി ധനുഷ്ക്കോടി ദേശിയ പാതയിലുൾപ്പെടെ വാഹന ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
തുലാമഴയ്ക്ക് സമാനമായി ചിങ്ങം ഒന്നു മുതൽ ഇടുക്കിയിൽ മഴ തിമിർത്ത് പെയ്യുകയാണ്. ഉച്ചയ്ക്കു ശേഷം ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തുന്ന മഴ അണക്കെട്ടുകളും പുഴകളും ജലസമൃദ്ധമാക്കി. ഒപ്പം ജനങ്ങളിൽ ആശങ്കയും വർധിപ്പിച്ചു. ഹൈറേഞ്ചിലെ മിക്കയിടങ്ങളിലും മണ്ണിടിച്ചിൽ ഉരുൾപ്പൊട്ടൽ ഭീഷണിയുണ്ട്. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴ ദേവികുളം താലൂക്കിലാണ് കനത്ത നാശം വിതച്ചത്.
രണ്ടാംമൈലിൽ ഉരുള്‍പൊട്ടി എട്ട് വീടുകൾ ഭാഗികമായി തകർന്നു. ആനച്ചാൽ തട്ടാത്തിമുക്കിലും രാജമുടിയിലും മണ്ണിടിഞ്ഞ് വീടുകൾ തകർന്നു. കൊച്ചി ധനുഷ്ക്കോടി ദേശീയപാതയുടെ ഓരത്തുള്ള വീടുകളുടെ സുരക്ഷാഭിത്തി തകർന്നു വീണതോടെ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
ശാന്തൻപാറ പേത്തൊട്ടിയിൽ പാറ അടർന്നുവീണ് കർഷകൻ മരിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ രാത്രികാല യാത്ര ഉൾപ്പെടെ ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം. മഴ നാശം വിതച്ച പ്രദേശങ്ങൾ റവന്യൂ സംഘം സന്ദർശിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപാർപ്പിക്കാനുള്ള നടപടികളും വരും ദിവസങ്ങളിലുണ്ടാകും.