ഒറ്റ മഴയിൽ തന്നെ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങാൻ കാരണം ഓടകളുടെ നവീകരണം ലക്ഷ്യമിട്ട ഓപ്പറേഷൻ അനന്ത പാതിവഴിയിൽ നിലച്ചത്. പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി ഒരു വർഷമായിട്ടുംതുടർനടപടിയില്ല. സർക്കാർ ഫണ്ട് അനുവദിക്കാത്തതും വകുപ്പുകളുടെ ഏകോപനക്കുറവുമാണ് പദ്ധതി മുടങ്ങാനിടയാക്കിയത്.
വെള്ളക്കെട്ടിന്റെ കാരണമായി നാട്ടുകാരെല്ലാം ഉയർത്തിക്കാട്ടുന്നത് ഓടകൾ അടഞ്ഞ് കിടക്കുന്നതാണ്. ഈ പരാതി ഒഴിവാക്കാനായിരുന്നു ഓടകളെല്ലാം നവീകരിച്ച് വെള്ളമൊഴുകാൻ വഴിയൊരുക്കുന്നു ഓപ്പറേഷൻ അനന്ത 2015ൽ തുടങ്ങിയത്. തമ്പാനൂരും കിഴക്കേകോട്ടയും അടക്കം 30 കിലോമീറ്റർ ദൂരത്തെ ഓടകൾ ശുചിയാക്കി ഒരു വർഷം മുൻപ് ആദ്യഘട്ടം പൂർത്തിയായെങ്കിലും പിന്നീടിന്ന് വരെ ഒന്നും നടന്നില്ല. പൊതുമരാമത്തും വാട്ടർ അതോറിറ്റിയും കോർപ്പറേഷനും അടക്കമുള്ള വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് അനന്ത നിലയ്ക്കാൻ കാരണമെന്ന് പദ്ധതിക്ക് ചുക്കാൻ പിടിച്ചിരുന്ന മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ കുറ്റപ്പെടുത്തുന്നു.
രണ്ടാംഘട്ടം ഉടൻ തുടങ്ങണമെന്നാവശ്യപ്പെട്ട് കലക്ടർ റിപ്പോർട്ട് നൽകിയെങ്കിലും സർക്കാർ പരിഗണിച്ചില്ല. നഗരാതിർത്തി പ്രദേശങ്ങളിലെ ഓടകൾ അടഞ്ഞ് കിടക്കുന്നതിനാൽ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങളുടെ പൂർണഫലം ലഭിച്ചുമില്ല. ചുരുക്കത്തിൽ കനത്ത മഴയുണ്ടായാൽ ഇനിയും തലസ്ഥാനം വെള്ളത്തിൽ മുങ്ങും.