തിരുവനന്തപുരത്തെ ഒാണാഘോഷത്തിലെ പുതുമയാണ് മഹാബലിക്കഥ ആലേഖനം ചെയ്ത ചുവർചിത്രം. കനക്കുന്നിൽ നിശാഗന്ധിയുടെ പ്രവേശന കവാടത്തിലാണ് ഈ കൂറ്റൻചിത്രം. ഒാണം കൊള്ളാനെത്തുന്നരുടെ പ്രിയപ്പെട്ട സെൽഫികേന്ദ്രമാകുകയാണ് ഇവിടം
മഹാബലിയുടെ ഐതിഹ്യവും അത്തംമുതൽ ചയതംവരെയുള്ള ദിനങ്ങളിൽ പഴയകേരളം കടന്നുപോയ നിമിഷങ്ങളും ചുവർചിത്ര ശൈലിയിൽ ഇവിടെ കാണാം. പ്രകൃതിയും മനുഷ്യരും ഒരേമനസ്സായി ആടിയും പാടിയും പൂക്കളമിട്ടും കോടിയുടുത്തും നിറച്ചുണ്ടും കഴിഞ്ഞ കാലത്തിന്റെ പുനരാവിഷ്കാരം. ഏഴുമീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ള ഈ ചിത്രനിർമിതിക്ക് രണ്ടുമാസമെടുത്തു. കോഴിക്കോട് ഗർണിക്ക ആർട്ട് ഗാലറിയിലെ നാല് കലാകാരന്മാരാണ് ചിത്രം സാക്ഷാത്കരിച്ചത്. ചിത്രത്തിന്റെ ഗവേഷണവും ഏകോപനവും നിർവഹിച്ചത് സന്ദീപ് ആലിങ്കീൽ. കനകക്കുന്നിലെ സൂപ്പർഹിറ്റ് ചിത്രമാണിത്.
ഇല്ലംനിറ, വല്ലംനിറ, പുലിക്കളി, പൂവിളിയോടെ നാടുചുറ്റുന്ന കുട്ടികൾ, കന്നുപൂട്ടുന്ന കർഷകൻ, കറ്റയേന്തുന്ന പെണ്ണുങ്ങൾ, ഒാണക്കോടിനൽകുന്ന വീട്ടുകാരണവർ, ഒാണസദ്യ അങ്ങനെ ഒരുകാലത്തിന്റെ ഒാർമകൾ മുഴുവൻ നിറക്കൂട്ടണിഞ്ഞ് നമുക്ക് മുന്നിലെത്തുന്നു. ആദ്യമായാണ് ഒാണാഘോഷത്തിനൊപ്പം മഹാബലിക്കഥ ചുവർചിത്രമായെത്തുന്നത്.