കൊല്ലം കോർപറേഷന്റെ പരസ്യമായ അറുവുമാലിന്യനീക്കം ജനജീവിതം ദുസഹമാക്കുന്നു. കോർപറേഷൻ പരിധിയിൽ നിന്ന് ശേഖരിക്കുന്ന അറവുമാലിന്യങ്ങൾ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ പരസ്യമായി കണ്ടെയ്നറുകളിലേക്ക് മാറ്റുന്നത് നഗരത്തിൽ കടുത്ത ദുർഗന്ധത്തിന് ഇടയാക്കിയിരിക്കെയാണ്. കൗൺസിൽ യോഗത്തിൽപോലും പലതവണ ചർച്ചയ്ക്കുവന്ന വിഷയത്തില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ല.
ടൗൺ ഹാളിന് എതിർവശത്തായി കമ്മീഷ്ണർ ഓഫീസിന് സമീപമാണ് പരസ്യമായി മാലിന്യം ചെറിയ വാഹനങ്ങളിൽ നിന്ന് വലിയ കണ്ടയ്നറുകളിലേക്ക് മാറ്റുന്നത്.ഇതിനായി രണ്ടു ദിവസമായി വാഹനങ്ങൾ പാർക്ക് ചെയ്തതാണ് ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയത്. വാഹനത്തിൽ നിന്ന് രക്തവും മാലിന്യങ്ങളും റോഡിലേക്ക് ഒഴുകിയത് ദുർഗന്ധം അസഹ്യമാക്കി.നേരത്തെ ആശ്രാമം മൈതാനത്തിന് സമീപം വെച്ചായിരുന്നു അറവുമാലിന്യം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ കണ്ടെയ്നറുകളേക്ക് മാറ്റിയിരുന്നത്. ജനരോക്ഷത്തെ തുടർന്നാണ് അവിടെ നിന്നും ഇത് കമ്മീഷ്ണർ ഓഫീസിന് സമീപത്തേക്ക് മാറ്റിയത്.
നിരവധി തവണ നേരത്തേയും കോർപറേഷൻ കൗൺസിലിൽ വിഷയം ചർച്ചയ്്ക്ക് വന്നെങ്കിലും മാലിന്യനീക്കം നിയപരമായിട്ടാണെന്ന നിലപാടാണ് കോർപറേഷൻ സ്വീകരിച്ചത്. ജനങ്ങൾക്ക് ബുദ്ധിമുട്ടോ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാക്കുന്നില്ല എന്നായിരുന്നു കോർപറേഷന്റെ സമീപനം. എന്നാൽ ദുർഗന്ധം കാരണം ജീവിതം അസഹ്യമായതോടെ മാലിന്യം അവിടെ എത്തുന്നത് തടയണെന്ന് കോർപറേഷനോട് വീണ്ടും ആവശ്യപ്പട്ടിരിക്കെയാണ് നാട്ടുകാർ.