ബസുകളിൽ പ്രകൃതിവാതകം നിറയ്ക്കാനുള്ള കെ.എസ്.ആർ.ടി.സിയുടെ ആദ്യ ടെർമിനൽ തിരുവനന്തപുരം ആനയറയിൽ തുടങ്ങുന്നു. വർഷങ്ങളായി വെറുതെ കിടക്കുന്ന ഡിപ്പോയാണ് എൽ.എൻ.ജി ടെർമിനലാക്കുന്നത്. ആനയറയിൽ കെ.എസ്.ആർ.ടി.സി ഡിപ്പോ വേണ്ടെന്നും തീരുമാനം.
പ്രകൃതി വാതകം ഉപയോഗിച്ച് ഓടുന്ന ബസ് വാങ്ങാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും ടെർമിനലുകളില്ലാത്തത് പ്രധാന തടസമായിരുന്നു. എൽ.എൻ.ജി ബസ് സർവീസ് തുടങ്ങണമെങ്കിൽ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഒരുക്കണം. അതിനായാണ് കെ.എസ്.ആർ.ടി.സിയുടെ ആദ്യ എൽ.എൻ.ജി ടെർമിനൽ ആനയറയിൽ തുടങ്ങുന്നത്. ഇന്ധനം നിറയ്ക്കുന്നതിനൊപ്പം എൽ.എൻ.ജി ബസുകളുടെ ഡിപ്പോയായും ആനയറ മാറും.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം ഇന്ധന ലാഭമുണ്ടാവുമെന്നതാണ് എൽ.എൻ.ജി ബസുകളുടെ പ്രത്യേകത. മൂന്ന് വർഷം മുൻപ് രണ്ട് കോടി മുടക്കി നിർമിച്ച ആനയറ ഡിപ്പോയിൽ ഇതുവരെ ബസ് കയറിയിട്ടില്ല. ഡിപ്പോ ഉപേക്ഷിച്ചാണ് മാറ്റത്തിന്റെ പാതയിലുള്ള എൽ.എൻ.ജി ടെർമിനലിന് കെ.എസ്.ആർ.ടി.സി ഡബിൾ ബെൽ മുഴക്കുന്നത്.