കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷുകളിലും ഒരു നീളൻ നിലക്കണ്ണാടിയുണ്ട്– ARE YOU SMART? എന്ന് ഓരോ പൊലീസുകാരനോടും ചോദിക്കാനാണ് ഈ കണ്ണാടി.ഉടുപ്പിലും നടപ്പിലും സ്മാർട്‌നെസ് ഉണ്ടോയെന്നു പൊലീസുകാർക്കു സ്വയം വിശകലനം ചെയ്യുന്നതിനുകൂടിയാണു കണ്ണാടി. സ്റ്റേഷനിലെ കണ്ണാടിയിൽ തെളിയുന്നത് അത്ര ഫിറ്റ് അല്ലാത്ത ഉടലുകളാണെന്നു കണ്ടപ്പോഴാണു പൊലീസുകാരുടെ ഫിറ്റ്നെസ് നിലനിർത്താനുള്ള നടപടികളുമായി ഡിജിപി ലോക്നാഥ് ബെഹ്റ രംഗത്തിറങ്ങിയത്. പൊലീസിനു ഫിറ്റ്നെസ് അലവൻസ് ഏർപ്പെടുത്താനുള്ള ആലോചനയിലാണു സംസ്ഥാന പൊലീസ് മേധാവിയിപ്പോൾ.
പൊലീസ് പരിശീലനം
കേരള പൊലീസിൽ സിവിൽ പൊലീസ് ഓഫിസർമാർക്ക് ഒൻപതുമാസവും എസ്ഐമാർക്ക് 12 മാസവുമാണു പരിശീലനം. രാവിലെ ആറേകാലിനു തുടങ്ങും ഫിസിക്കൽ ട്രെയ്നിങ്, 45 മിനിറ്റ് വീതമുള്ള രണ്ടു പരേഡ് (ഓട്ടം, ചാട്ടം), പഠന ക്ലാസുകൾ, ആയുധ പരിശീലനം, ഗെയിംസ് എന്നിവയുണ്ടാകും. ആഴ്ചയിൽ ഒരുദിവസം പരിശീലനം നടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കണം. പരിശീലനത്തിനിടയ്ക്കുള്ള 45 ദിവസം ഡ്രൈവിങ്, നീന്തൽ പഠനം എന്നിവയുമുണ്ട്. പൊലീസുകാരെക്കാൾ മൂന്നുമാസം അധിക പരിശീലനമാണ് എസ്ഐമാർക്കുള്ളത്. നിയമ പഠന ക്ലാസുകളാണ് ഇതിൽ കൂടുതൽ. പിസ്റ്റൾ ഉപയോഗിക്കുന്നതിനു പ്രത്യേക പരിശീലനം നൽകും.
പരിശീലനത്തിനുശേഷം
തൃശൂരിലെ പൊലീസ് അക്കാദമിയിലും തലസ്ഥാനത്തെ പൊലീസ് ട്രെയിനിങ് കോളജിലുമായി നടക്കുന്ന തീവ്ര പരിശീലനത്തിനുശേഷം പൊലീസുകാർക്കു കായിക പരിശീലന പരിപാടികളൊന്നും പ്രത്യേകം നിർദേശിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനുകളിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം പരേഡിനായി നീക്കിവയ്ക്കണമെന്നാണു ചട്ടമെങ്കിലും ഡ്യൂട്ടിത്തിരക്കിനിടയിൽ ഇവ പലപ്പോഴും വഴിപാടാകുകയാണു പതിവ്. ചൊവ്വാഴ്ച ലാത്തി ഉപയോഗിച്ചുള്ള പരേഡും വെള്ളിയാഴ്ച ഡ്രില്ലും (ആയുധമുപയോഗിച്ചുള്ള) നടത്തണമെന്നു നിർദേശമുണ്ടായിരുന്നു.
ലാത്തി പരേഡിനു പകരം ചൊവ്വാദിനങ്ങളിൽ പൊലീസുകാർക്കു സ്റ്റേഷൻ ഹൗസ് ഓഫിസർമാർ അഥവാ, എസ്ഐമാർ ക്ലാസ് എടുക്കണമെന്നാണു പുതിയ നിർദേശം. വെള്ളിയാഴ്ചകളിൽ പരേഡ് നടത്തണം. പരേഡിൽ പലപ്പോഴും ആളെ തികയ്ക്കാനാകാതെ എസ്ഐമാർ നെട്ടോട്ടമോടുന്നതും സ്റ്റേഷനിലെ പതിവുകാഴ്ച. എആർ ക്യാംപുകളിൽ വെള്ളിയാഴ്ചകളിൽ ഒരു മണിക്കൂർ സെറിമോണിയൽ പരേഡും നടത്താറുണ്ട്.