കൂലിതേടിയെത്തി മഴ നനഞ്ഞ് മരവിച്ചു മരിച്ച ഒരു സ്ത്രീയുടെ ഓർമകൂടിയാണ് ആറൻമുളക്കാർക്ക് ഓണം. മുറംതാങ്ങി വല്ല്യമ്മ എന്ന് പേരുനൽകി പ്രതിഷ്ഠിച്ച് നിത്യേന തിരിതെളിക്കുന്നു ഇവിടെ. കെടാതെകത്തുന്ന ഈ വിളക്ക് വിശപ്പുമായി മരിച്ച ഒരു സ്ത്രീയുടെ ഓർമയാണ്. മുറംതാങ്ങി വല്ല്യമ്മയുടെ കഥകൂടിയാണത്. തീണ്ടിക്കൂടായ്മ ഉള്ള കാലം. കൊയ്ത്തുകൂലിയായ നെല്ലിനുവേണ്ടി ഒരുഅടിയാള സ്ത്രീ മഴയിൽ മുറം ചൂടി കാത്തുനിന്നു.
ഒരു അടിയാള സ്ത്രീയുടെ മരണമായിട്ടല്ല അന്നത്തെ രാജാക്കന്മാർ ആ മരണത്തെ കണ്ടത്. തിരുവോണത്തിനെങ്കിലും എല്ലാവരും ഊണു കഴിക്കുമെന്ന ഉറപ്പ് പാഴായത് അവരെ വേദനിപ്പിച്ചിരിക്കാം. ആ സ്ത്രീയുടെ ഓർമയ്ക്കായി പ്രതിഷ്ഠ നടത്തി.കണ്ണങ്ങാട്ട് മഠത്തിലുള്ളവർ അന്നു മുതൽ നിത്യവും വിളക്കു വയ്ക്കുന്നു. പ്രായശ്ചിത്തമായാണ് ആറൻമുളയിൽ ചിലർ തിരുവോണനാളിൽ ഉണ്ണാവ്രതമനുഷ്ടിക്കുന്നത്.