ഓണത്തിന്റെ വരവറിയിച്ച് അഗസ്ത്യാർകൂടത്തിലെ കാടിന്റെ മക്കൾ നാടിറങ്ങി. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങൾക്ക് ഓണക്കാഴ്ച സമർപ്പിക്കാനാണ് പതിറ്റാണ്ടുകളുടെ പതിവ് തെറ്റിക്കാതെയുള്ള ഓണം യാത്ര. കാട്ടിലെ വിളകൾ മാത്രമല്ല.കാട്ടിലെ ഓണപ്പാട്ടും താളവും എല്ലാം പങ്കുവച്ചാണ് അഗസ്ത്യാർകൂടത്തെ ആദിവാസിക്കൂട്ടം നാട്ടിലെത്തിയത്. കാട്ടിലയിൽ പൊതിഞ്ഞ വിഭവങ്ങൾ ഓരോന്നായി ഊരുമൂപ്പത്തി രാജകുടുംബാംഗങ്ങൾക്ക് സമർപ്പിച്ചു.
ഓണ വിഭവങ്ങൾക്ക് പകരം സമ്മാനമായി രാജകുടുംബം നൽകിയത് ഓണപ്പട്ടായിരുന്നു .രാജഭരണകാലത്ത് കാടിന്റെ അതിർത്തി കാക്കുന്ന ഭടൻമാരായി കരുതിയിരുന്ന ആദിവാസികൾക്ക് രാജാവിനെ നേരിൽ കണ്ട് ഓണം ആശംസിക്കാനുള്ള അവകാശമുണ്ടായിരുന്നു. അതിന്റെ ഓർമ്മയാണ് തലമുറകൾ പിന്തുടരുന്ന ഈ ഓണക്കാഴ്ച സമർപ്പണം.