തിരുവനന്തപുരം∙ മൂന്നര വയസ്സുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ രണ്ടുമാസം പഴക്കമുള്ള വലിയ മീൻ മുള്ള് പുറത്തെടുത്ത് എസ്എടി ആശുപത്രി ഡോക്ടർമാർ. കൊല്ലം കാരംകോട് സ്വദേശികളായ റീൻ രാജേന്ദ്രൻ–ആതിര ദമ്പതികളുടെ മകളായ ആരുഷി റിനിന്റെ ശ്വാസനാളത്തിലെ മുള്ളാണു പീഡിയാട്രിക് സർജറി വിഭാഗം പുറത്തെടുത്തത്.
ശ്വാസംമുട്ടൽ, ശ്വസിക്കുമ്പോൾ ശബ്ദം വരിക എന്നീ പ്രശ്നങ്ങളുമായാണു കൊല്ലം ആശുപത്രിയിൽ എത്തിയത്. തൊണ്ടയിലെ അണുബാധയാണെന്ന നിഗമനത്തിൽ അവിടെ രണ്ടു മാസം ചികിത്സ നടത്തിയിട്ടും രോഗശമനമായില്ല. പിന്നാലെ ശ്വാസമെടുപ്പു ഭയപ്പെടുത്തുന്ന രീതിയിലേക്കു മാറി. നെഞ്ചിൽ നീർവീക്കവും ഉണ്ടായി. പല ആശുപത്രികളിലും കുട്ടിയെ എത്തിച്ചുവെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെ എസ്എടിയിലേക്കു കൊണ്ടുവന്നു. അച്ഛൻ റീൻ ഗൾഫിലായതിനാൽ അപ്പൂപ്പൻ സാഗരൻ അമ്മയ്ക്കു കൂട്ടായി എത്തി. കൂടെ മറ്റൊരു ബന്ധുവും.
എക്‌സ്‌റേ പരിശോധനയിൽ ശ്വാസനാളത്തിൽ എന്തോ ആഴത്തിൽ തറച്ചിപ്പുണ്ടെന്നു വ്യക്തമായി. അത് പുറത്തെടുക്കാനായി സങ്കീർണ ശസ്ത്രക്രിയ വേണ്ടിവരുമെന്നു ഡോക്ടർമാർ. 17ന് അനസ്തീസിയ നൽകി ബ്രോങ്കോസ്‌കോപ്പി ചെയ്തപ്പോൾ വലിയ മീൻമുള്ളാണു തറച്ചിരുന്നതെന്നു മനസ്സിലായി. അതുനീക്കി വിദഗ്ധ ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് ചെയ്തു. ശബ്ദം പഴയതു പോലെയാകുകയും കുട്ടി ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. പീഡിയാട്രിക് സർജറി യൂണിറ്റ് മൂന്നാണു ചികിത്സയ്ക്കു മേൽനോട്ടം നൽകിയത്. പ്രശ്നം പരിഹരിച്ചതോടെ പ്ലേ സ്‌കൂളിൽ പോകാനുള്ള തയാറെടുപ്പിലാണ് ആരുഷി.