വെഞ്ഞാറമൂട്∙ മേഖലയിൽ വീണ്ടും പാഴ്സൽ സർവീസ് ഉപയോഗിച്ചു തട്ടിപ്പ്. മൊബൈൽ ഫോണിനായി പണമടച്ചയാളിനു ലഭിച്ചത് ഓടുകൊണ്ടു നിർമിച്ച കുഞ്ഞു വിഗ്രഹങ്ങൾ.ഒരാഴ്ച മുൻപു വെഞ്ഞാറമൂട് നിവാസിയായ യുവാവിന് ഒരു ഫോൺ വിളി വന്നു. നിങ്ങളുടെ ഫോൺ നമ്പരിൽനിന്നു കൂടുതൽ ഫോൺ കോൾ ഉള്ളതിനാൽ സമ്മാനമായി കമ്പനി സ്മാർട് ഫോൺ നൽകുന്നു. 11,000 രൂപ വിലയുള്ള ഫോൺ 3250 രൂപ അടച്ചാൽ ലഭിക്കും. യുവാവ് വാഗ്ദാനം നിരസിച്ചു.
എന്നാൽ മൂന്നു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളി വന്നു. ഫോൺ പോസ്റ്റ്‌മാൻ കൊണ്ടുവരുമ്പോൾ മാത്രം പണം നൽകിയാൽ മതി. ഇതും യുവാവ് നിരസിച്ചു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ വീണ്ടും വിളി. പിറ്റേന്നു പാഴ്സൽ എത്തി. മേനിക്കടലാസിൽ പൊതിഞ്ഞു വിലാസവും ഫോൺ നമ്പരുകളും അച്ചടിച്ചു ഡൽഹിയിൽനിന്നു വന്ന പെട്ടി കണ്ടപ്പോൾ സർക്കാർ സംവിധാനത്തിലൂടെ എത്തിയതാണല്ലോയെന്നു കരുതി പണം നൽകി വാങ്ങി.
പാഴ്സൽ തുറന്ന യുവാവ് അന്ധാളിച്ചുപോയി. ഒരിഞ്ചു മാത്രം വലുപ്പമുള്ള, ഓടുകൊണ്ടു നിർമിച്ച നാലു സ്വർണ നിറത്തിലുള്ള ലോക്കറ്റുകളും ഒരു വിരലിന്റെ വലുപ്പമുള്ള സരസ്വതി വിഗ്രഹവും.വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് യുവാവ്. തപാൽ വകുപ്പിൽ ഇ–ബില്ലർ ഐഡി ഉപയോഗിച്ചു ലൈസൻസ് എടുത്തിരിക്കുന്നവരെ ഉപയോഗിച്ചാണു പാഴ്സൽ തട്ടിപ്പു നടത്തുന്നതെന്നാണ് അധികൃതർ പറയുന്നത്.