ചവറ ∙ അധികൃതരുടെ നോട്ടപ്പിശകുമൂലം റേഷൻ കാർഡിലെ മാസ വരുമാനം 300 രൂപയിൽ നിന്ന് മൂന്നു ലക്ഷത്തിലേറെയായി വർധിച്ചതോടെ മരംകയറ്റ തൊഴിലാളിയുടെ കുടുംബം ആനുകൂല്യങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലായി. ബിപിഎൽ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന നീണ്ടകര മനു ഭവനിൽ മംഗളന്റെ മാസവരുമാനം മുൻപു റേഷൻ കാർഡിൽ 304 രൂപയായിരുന്നു. പുതിയ കാർഡ് ലഭിച്ചപ്പോൾ വരുമാനം കണ്ടു വീട്ടുകാർ ഞെട്ടി – 3,04,014 രൂപ.
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന കുടുംബത്തിന് ഇതോടെ റേഷൻ വഴിമുട്ടി. ഉയർന്ന വരുമാനമുള്ളവർക്കുള്ള വെള്ള നിറമുള്ള കാർഡ് കിട്ടിയതോടെ റേഷൻ സാധനങ്ങൾ ലഭിക്കാതെയായി. അരിയും മറ്റും വാങ്ങാൻ മുൻപത്തേതിനേക്കാൾ പല മടങ്ങ് തുക ചെലവാക്കേണ്ട സ്ഥിതി. ഇതോടൊപ്പം സൗജന്യ ചികിത്സാ സഹായവും മുടങ്ങി.
ഉദ്യോഗസ്ഥർക്കു സംഭവിച്ച സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടി രണ്ടു തവണ കരുനാഗപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസിൽ പരാതി നൽകിയെങ്കിലും നടപടിയായില്ല.ഇത്തരത്തിൽ ഒട്ടേറെ പാവങ്ങളുടെ അന്നം മുട്ടിക്കുന്ന രീതിയിലാണ് കാർഡ് പുതുക്കൽ. അർഹതപ്പെട്ട ആനുകൂല്യങ്ങൾക്കായി ഇനി ഏതു വാതിലിൽ മുട്ടണമെന്നറിയാതെ വലയുകയാണ് മംഗളനും കുടുംബവും.