വറുതിയുടെ കാലത്ത് ആദിവാസികൾക്ക് ആശ്വാസമാകുകയാണ് ഡാമുകളിലെ മീൻപിടിത്തം. പുഴമീന് ആവശ്യക്കാരേറിയതോടെ മീൻപിടുത്തക്കാർക്ക് സന്തോഷം. പത്തനംതിട്ടയിൽ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണികളിലാണ് ആദിവാസികളുടെ മീൻപിടിത്തം.
ട്രൈബൽ ഡെവലപ്പ്മെന്റ് സൊസൈറ്റിയിലെ അംഗങ്ങൾക്കും റാന്നിഡിവിഷനിലെ ഗൂഡിക്കൽ റേഞ്ച് പരിധിയിലെ താമസക്കാരുമായ ആദിവാസകൾക്കുമാണ് ഡാമിൽ നിന്ന് മീൻപിടിക്കാനുള്ള അനുമതി. മലയരയൻ, മന്നാൻ, ഉൗരാളി, മലമ്പണ്ടാരം വിഭാഗത്തിൽപ്പെട്ട ആദിവാസികുടുംബങ്ങളാണ് മീൻപിടിക്കുന്നത്. മീൻപിടിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നാണ് ആവശ്യം.
കക്കി അണക്കെട്ടിന്റെ ജലസംഭരണമേഖലകളിൽപ്പെട്ട കൊച്ചരുവി,മണലാർ, വാഴത്തോപ്പ്, പാണ്ടിത്തോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് മീൻപിടുത്തം. നൂറുകിലോ മീൻവരെ സീതത്തോട്ടിൽ വിൽപ്പനക്കായി എത്തുന്നു. മറ്റിടങ്ങളിൽ നിന്ന് എത്തുന്ന രാസവസ്തുക്കൾ കലർന്ന മീൻ ഒഴിവാക്കി നല്ലമീൻ കിട്ടുന്ന സന്തോഷത്തിലാണ് നാട്ടുകാർ.