തിരുവനന്തപുരം ബോണക്കാട് കുരിശും അൾത്താരയും തകർത്ത സംഭവത്തിൽ വനംവകുപ്പും വിശ്വാസികളും തമ്മിലുള്ള തർക്കം തുടരുന്നു. പ്രതിഷേധിക്കാൻ എത്തിയ വിശ്വാസികളെ കാണിത്തടം ചെക്പോസ്റ്റിൽ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. തഹസിൽദാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിൽ വിശ്വാസികളെ ബോണക്കാട്ടേക്ക് കടത്തിവിട്ടതോടെയാണ് സംഘർഷാവസ്ഥക്ക് അയവുവന്നത്. പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അൽപസമയത്തിനകം ചർച്ച നടക്കും.
വനഭൂമിയിൽ സ്ഥാപിച്ചിരുന്ന രണ്ടു കോൺക്രീറ്റ് കുരിശുകളും അൾത്താരയുമാണ് കഴിഞ്ഞ ദിവസം തകർക്കപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് രാവിലെ ഒമ്പതുമണിയോടെ സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്പോസ്റ്റിൽ തടഞ്ഞു. തുടർന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകൾ നീണ്ട വാക്കേറ്റം.
ഇതിനിടെ, സ്ത്രീകളും കുട്ടികളും ചെക്പോസ്റ്റ് മറികടന്നു. വാഹനങ്ങൾ കടത്തിവിടാൻ അധികൃതർ തയാറായില്ല. സംഘർഷം മൂർച്ഛിക്കുന്നതിനിടെ, തഹസിൽദാർ നേതാക്കളെ ചർച്ചക്കുവിളിച്ചു. തുടർന്നാണ് ബോണക്കാട് പള്ളിയിൽ ആരാധന നടത്താൻ അനുമതി നൽകിയത്.
വൈദികരടങ്ങുന്ന പത്തംഗ സംഘത്തിന് കുരിശുമലയിൽ പ്രവേശിക്കാമെന്നും ചർച്ചയിൽ ധാരണയായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചക്കുശേഷം തുടർനടപടികൾ ആലോചിക്കാമെന്ന നിലപാടിലാണ് സഭാനേതൃത്വം.