മൂന്നുകോടിരൂപയും നാല്‍പത്തിയഞ്ച് സെന്‍റ് സ്ഥലവുമുണ്ടായിട്ടും പരാധീനതകളുടെ നടുവില്‍ ചെങ്ങന്നൂരിലെ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രി. ഉടന്‍ നിര്‍മാണം തുടങ്ങുമെന്ന് മന്ത്രി ജി.സുധാകരന്‍ പ്രഖ്യാപിച്ചിട്ടും നടപടിയൊന്നും ഉണ്ടായില്ല.
ഇതാണ് ചെങ്ങന്നൂരിന്‍റെ സ്വന്തം ആയുര്‍വേദാശുപത്രി. ഈ കാണുന്നതിനുമപ്പുറമാണ് ഈ ആതുരാലയത്തിന്‍റെ പരാധീനതകള്‍. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂര, മരക്കമ്പ് കെട്ടിയുറപ്പിച്ച കാലില്‍നില്‍ക്കുന്ന കട്ടില്‍ , ചുള്ളിക്കമ്പുകൊണ്ട് ഉയര്‍ത്തിനിര്‍ത്തിയിരിക്കുന്ന കൊതുകുവല, തുരുമ്പുപിടിച്ച് കൂട്ടിയിട്ടിരിക്കുന്ന കുറച്ച് കട്ടിലുകള്‍ , ഇട്ടാവട്ടം സ്ഥലത്ത് സുരക്ഷിതമല്ലാതെ സൂക്ഷിച്ചിരിക്കുന്ന എണ്ണത്തോണിയും ഗ്യാസ് സിലിണ്ടറുകളും, കാടുപിടിച്ച പരിസരം ഇതെല്ലാമാണ് ചെങ്ങന്നൂരിലെ ആയുര്‍വേദാശുപത്രി. രണ്ട് ഡോക്ടര്‍മാരടക്കം ഒന്‍പത് ജീവനക്കാരാണ് ഇവിടെയുള്ളത്. ആശുപത്രി നിര്‍മാണത്തിനായി നാല്‍പത്തിയഞ്ച് സെന്‍റ് സ്ഥലവും മൂന്നുകോടി രൂപയും വര്‍ഷങ്ങള്‍ക്ക് മുന്‍പുതന്നെ അനുവദിച്ചിരുന്നു. സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി നീണ്ടുപോയ ടെണ്ടര്‍ നടപടികളും നിര്‍മാണവും ഉടന്‍ തുടങ്ങണമെന്ന് മന്ത്രി നിര്‍ദേശിച്ചിട്ടും ഉദ്യോഗസ്ഥര്‍ അനങ്ങിയിട്ടില്ല.
കീഴ്ചേരിമേല്‍ എന്‍.എസ്.എസ് കരയോഗത്തിന്‍റെ കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. നാശാവസ്ഥയിലായതിനെ തുടര്‍ന്ന് കെട്ടിടം ഒഴിയണമെന്ന് നാലുവര്‍ഷം മുന്‍പ് അധികൃതര്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നു.