തിരുവനന്തപുരം ബോണക്കാട് കുരിശുമല തീർഥാടനപാതയ്ക്കരുകിലെ വനഭൂമിയിൽ സ്ഥാപിച്ചിരുന്ന രണ്ട് കുരിശുകളും താൽക്കാലിക അൾത്താരയും തകർത്ത നിലയിൽ. സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ വിതുര-പൊൻമുടി റോഡ് ഉപരോധിച്ചു. സംരക്ഷിതവനഭൂമിയിൽ സ്ഥാപിച്ചിരുന്ന കുരിശുകൾ നീക്കണമെന്ന് സഭാനേതൃത്വത്തോട് നിർദേശിച്ചതല്ലാതെ കുരിശു തകർത്തിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി നാളെ രാവിലെ സഭാനേതൃത്വവുമായി ചര്‍ച്ച നടത്തും.
ബോണക്കാട് കുരിശുമല തീർഥാടനപാതയിലെ വനഭൂമിയിൽ സ്ഥാപിച്ച രണ്ട് കോൺക്രീറ്റ് കുരിശുകളാണ് തകർന്ന നിലയിൽ ഇന്ന് കണ്ടെത്തിയത്. കുരിശുമലയുടെ മുകളിലുണ്ടായിരുന്ന താൽക്കാലിക അൾത്താരയും തകർത്തു. സംഭവമറിഞ്ഞ് വിശ്വാസികൾ കൂട്ടത്തോടെയെത്തി പ്രതിഷേധിച്ചു. വിതുരപഞ്ചായത്തിൽ ഉച്ചയ്ക്കുശേഷം ഹർത്താൽ ആചരിച്ചു. വിശ്വാസികൾ സംഘടിച്ച് വിതുര-പൊൻമുടി റോഡ് ഉപരോധിക്കുകയും ചെയ്തു. നാളെ നെയ്യാറ്റിൻകര രൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ പ്രതിഷേധദിനം ആചരിക്കും. സാമൂഹ്യവിരുദ്ധരെ കൂട്ടുപിടിച്ച് വനംവകുപ്പ് കുരിശുകൾ തകർത്തതെന്നാണ് ആരോപണം.
എന്നാൽ കുരിശുകൾ തകർത്തതിൽ പങ്കില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇന്നലെ സഭാ അധികൃതരുമായി നടന്ന ചർച്ചയിൽ വനഭൂമിയിലെ കോൺക്രീറ്റ് കുരിശുകൾ നീക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടിരുന്നു. മരക്കുരിശുകൾ നാട്ടുന്നതിനോട് എതിർപ്പില്ലെന്നും അറിയിച്ചിരുന്നു.
വനഭൂമിയിലുണ്ടായിരുന്ന മൂന്ന് കുരിശുകൾ കഴിഞ്ഞയാഴ്ച വനംവകുപ്പ് നീക്കം ചെയ്തിരുന്നു. അവശേഷിച്ച രണ്ട് കുരിശുകളാണ് ഇന്ന് തകർന്ന നിലയിൽ കാണപ്പെട്ടത്.