കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ടെക്കികളുടെ പ്രതിഷേധം. ആയിരത്തിലേറെ ടെക്നോപാർക്ക് ജീവനക്കാരാണ് കഴക്കൂട്ടം റയിൽവേ സ്റ്റേഷനിലേക്ക് പ്രകടനവും പ്രതിഷേധയോഗവും നടത്തിയത്. പൊതുആവശ്യം ഉന്നയിച്ച്
ടെക്നോപാർക്കിന് പുറത്തേക്ക് ടെക്കികൾ പ്രകടനം നടത്തുന്നത് ഇതാദ്യമാണ്. അമ്പതിനായിരത്തോളം വരുന്ന ടെക്നോപാർക്ക് ജീവനക്കാർ യാത്രക്ക് കഴക്കൂട്ടം റയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവിടത്തെ യാത്രാദുരിതങ്ങളിൽ വലഞ്ഞ് ഗതികെട്ടാണ് ടെക്കികൾ തെരുവിലിറങ്ങിയത്. കഴക്കൂട്ടം റയിൽവേ സ്റ്റേഷനിൽ ഏറ്റവും തിരക്കനുഭവപ്പെടുന്ന വെള്ളി, തിങ്കൾ
ദിവസങ്ങളിൽ കൂടുതൽ ട്രെയിയിനുകൾക്ക് സ്റ്റോപ് വേണമെന്ന ആവശ്യവുമായാണ് ടെക്നോപാർക്കിലെ സാംസ്കാരിക സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ ടെക്കികൾ റയിൽവേ സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയത്.
ടെക്നോപാർക്കിന്റെ മുഖ്യകവാടത്തിൽ നിന്ന് തുടങ്ങിയ പ്രകടനത്തിൽ ആയിരത്തിലേറെ ടെക്കികൾ അണിനിരന്നു. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകൾക്കും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾക്കും വടക്കൻ കേരളത്തിലേക്ക് പോകുന്ന മാവേലി, അമൃത എന്നീ ട്രെയിനുകൾക്കും കഴക്കൂട്ടത്ത് സ്റ്റോപ്പില്ല. ഇവയ്ക്ക് പുറമെ കന്യാകുമാരി-മുംബൈ ജയന്തി ജനത, ഇന്റർസിറ്റി ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
കഴക്കൂട്ടം റയിൽവേ സ്റ്റേഷനുമുന്നിൽ മാർച്ച് തിരുവനന്തപുരം മേയർ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങളുന്നയിച്ച് റയിൽവേ മന്ത്രിക്കും എം.പിമാർക്കുമൊക്കെ പലകുറി കത്തയച്ച് വലഞ്ഞ സാഹചര്യത്തിലാണ് ടെക്കികൾക്ക് പ്രത്യക്ഷസമരത്തിനിറങ്ങിയത്.