ആറൻമുളയിലോ പരിസര പ്രദേശത്തോ ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടോ. എങ്കിൽ ഇതാണ് പറ്റിയ സമയം. ഒരവധിദിവസം നേരെ ആറൻമുളയ്ക്കു കയറിക്കോളു. നല്ല വള്ളസദ്യയുണ്ണാം. ഒരൊറ്റ കണ്ടീഷൻ. ഉൗണിന് കറി ചോദിക്കുകയാണെങ്കിൽ അതുപാടി ചോദിക്കണമെന്നുമാത്രം. വഞ്ചിപ്പാട്ടിന്റെ ഈണത്തിനും താളത്തിനുമൊപ്പിച്ച് അവർ തുഴയെറിയും. ആറൻമുളയപ്പനെ സ്തുതിച്ചുള്ളതാണ് പാട്ടുകൾ.
വളരെക്കാലമായി വഴിപാടിൽ പങ്കുള്ളുന്നവരാണ് ഏറെയും. പള്ളിയോടത്തിൽ വള്ളസദ്യയ്ക്കെത്തുന്നവർ ഭഗവാൻ എന്നാണ് സങ്കൽപ്പം. ക്ഷേത്രക്കടവിലെത്തുന്നവരെ വഴിപാടുകാരനും കൂട്ടരും സ്വീകരിക്കും. ആറൻമുള പർഥസാരഥിയ തൊഴുതുവലംവച്ചശേഷമാണ് ഊട്ടുപുരയിലേയ്ക്ക് പ്രവേശിക്കുക. തൂശനിലയിൽ വിഭവ സമൃദ്ധമായ സദ്യ.
ഭക്ഷണപ്രിയനും കാവ്യാസ്വാദകനുമായ ഏതു മലയാളിയും ഒരുവട്ടമെങ്കിലും വള്ളസദ്യ കഴിക്കണം. രുചിയും മാതൃഭാഷയുടെ മഹത്വവുമുണ്ട് അതിൽ. സദ്യപ്പന്തലിൽ എത്തിയാൽ വള്ളക്കാർ ചൊല്ലുന്നവയാണ് സദ്യപ്പാട്ടുകൾ. വിഭവങ്ങൾ പാടിചോദിക്കണം. പറയെടുപ്പാണ് അടുത്ത ചടങ്ങ്. പിന്നെ വഴിപാട് സദ്യയ്ക്കെത്തിയവർ ക്ഷേത്രത്തിന് വലംവച്ച് കടവിലേക്ക്.