തിരുവനന്തപുരം പാർവതി പുത്തനാറിലും കഠിനംകുളം കായലിലും കക്കൂസ് മാലിന്യം തള്ളുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അധികൃതർ നടപടി സ്വീകരിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ജനകീയ സമിതിയുടെ നേതൃത്വത്തിൽ കഠിനംകുളം പഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചു.
ഏതാനും ദിവസങ്ങളായി രാത്രി സമയത്ത് കണിയാപുരം ചാന്നാങ്കര പ്രദേശങ്ങളിൽ വാഹനങ്ങളിൽ എത്തിയാണ് ജലസ്രോതസുകളിലേയ്ക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നത്.തോടുകളിലേയ്ക്കും കഠിനംകുളം കായലിലേയ്ക്കും മാലിന്യം ഒഴുക്കിയതോടെ സമീപത്തെ കിണറുകളും ഉപയോഗിക്കാനാവാത്ത നിലയിലായി.കായലിന്റെ പലഭാഗത്തും മാലിന്യം കുമിഞ്ഞുകൂടിയിരിക്കുകയാണ്. ഇതോടെ പകർച്ച വ്യാധികൾ വർധിക്കാനുള്ള സാധ്യതയും ഏറി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയായിട്ടും അധികൃതർ നടപടിയെടുക്കാൻ തയ്യാറാകാഞ്ഞതോടെയാണ് നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്.
സ്ഥലത്ത് പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു. അടിയന്തര നടപടി സ്വീകരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചത്.