പ്രമുഖ ടൂറിസം കേന്ദ്രമായ തേക്കടിയിലെത്താൻ റോഡിലെ കുണ്ടും കുഴിയും എണ്ണേണ്ട ഗതികേടിലാണ് സഞ്ചാരികൾ. കുമളി ടൗൺ മുതൽ പെരിയാർ കടുവ സങ്കേതം വരെയുള്ള റോഡ് ടാറിന്റെ തരിപോലുമില്ലാതെ തകർന്നു.
കുമളി ടൗണിൽ നിന്ന് തേക്കടിയിലെ പെരിയാർ കടുവ സങ്കേതത്തിന്റെ കവാടത്തിലേക്ക് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ദൂരമേയുള്ളു. വാഹനത്തിലാണ് യാത്രയെങ്കിൽ ഈ ദൂരം താണ്ടാൻ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണം. കൂടാതെ നട്ടെല്ലും ഒടിയും. കുണ്ടും കുഴിയും നിറഞ്ഞ് റോഡെന്ന് പറയാൻ പോലും നാട്ടുകാർക്ക് മടിയാണ്. ജല അഥോറിറ്റിയുടെ കുടിവെള്ള പൈപ്പുകൾ പൊട്ടിയൊലിച്ചൊഴുകിയ വെള്ളത്തിലാണ് റോഡിന്റെ മുക്കാൽ ഭാഗവും തകർന്നത്. റോഡ് നന്നാക്കാൻ പിഡബ്യൂഡി പലതവണ രംഗത്തു വന്നു. എന്നാൽ ഭൂമിക്കടിയിലെ ൈപപ്പുകൾ മാറ്റി നൽകാൻ ജല അഥോറിറ്റി തയ്യാറായില്ല. ഇതോടെ പിഡബ്യൂഡിയും പിൻമാറി.
പ്രശ്നത്തിന് എത്രയും വേഗം പരിഹാരം വേണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം. റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണം എന്ന ആവശ്യവുമായി ടൂറിസം കോ ഓർഡിനേഷൻ കമ്മറ്റി സമരത്തിനൊരുങ്ങുകയാണ്.