തിരുവനന്തപുരം ബോണക്കാട്ടിെല വനഭൂമിയിലെ കോൺക്രീറ്റ് കുരിശുകൾ എടുത്തുമാറ്റിയ സംഭവത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ ഉന്നതതല യോഗം വിളിക്കും. നെയ്യാറ്റിൻകര ലത്തിൻ രൂപത പ്രതിനിധികൾ വനംമന്ത്രി കെ.രാജുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. റവന്യൂ-വനം വകുപ്പുകളുടെ സംയുക്ത പരിശോധനകഴിയും വരെ നടപടികൾ നിർത്തിവെക്കാനും ധാരണയായിട്ടുണ്ട്
ബോണക്കാട് കുരിശുമല തീർഥാടനപാതയിലെ വനഭൂമിയിൽ സ്ഥാപിച്ചിരുന്ന മൂന്നു കോൺക്രീറ്റ് കുരിശുകളാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം ഇളക്കിമാറ്റിയത്. വിശ്വാസികളുടെ പ്രതിഷേധത്തെത്തുടർന്ന് കൂടുതൽ നടപടികളിൽ നിന്ന് അധികൃതർ പിന്മാറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വനംമന്ത്രിയുമായി നെയ്യാറ്റിൻകര രൂപത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയത്.
വിശ്വാസികളുടെ വികാരം വ്രണപ്പെടുത്താതെയുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് രൂപത പ്രതിനിധികളും പ്രതികരിച്ചു. കുരിശുകൾ നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് വിശ്വാസികൾ വിതുര കെ.പി.എസ്.എം വനം സെക്ഷൻ ഓഫിസ് ഉപരോധിച്ചിരുന്നു. ഉന്നതതല യോഗവും സംയുക്തപരിശോധനയും കഴിയുംവരെ കാത്തിരിക്കാനാണ് നെയ്യാറ്റിൻകര രൂപതയുടെ തീരുമാനം.