ആറൻമുളയിലെ മ്യൂറൽ ആർട് ഗാലറി, വാസ്തുവിദ്യ ഗുരുകുലം പ്രവർത്തിക്കുന്ന ഓഫീസ് കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന നിർദ്ദേശം പാലിക്കാതെ ഉദ്യോഗസ്ഥർ. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനം ഇതുവരെ നടപ്പായിട്ടില്ല. സാംസ്കാരികവകുപ്പിന്റെ അനുമതിയില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ന്യായം
ഗാലറി ഓഫീസ് കെട്ടിടത്തിലേക്കും, ഓഫീസ് മിനി സിവിൽ സ്റ്റേഷനിലേയ്ക്കും മാറ്റാനായിരുന്നു യോഗത്തിലെടുത്ത തീരുമാനം. കലക്ടറും എം.എൽ.എ വീണ ജോർജുമടക്കമുള്ളവർ ഈ യോഗത്തിൽ പങ്കെടുത്തു. തീരുമാനം രേഖപ്പെടുത്തിയെങ്കിലും ഇതുവരെപ്രാവർത്തികമായിട്ടില്ല. വാസ്തുവിദ്യ ഗുരുകുലത്തിലെ അധികാരവും നിയമനവുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയതർക്കവും കാരണമാണ്. ആർട് ഗാലറി ഇല്ലാതാക്കാനുള്ള ശ്രമമുള്ളതായും ആരോപണമുണ്ട്. പാരമ്പര്യരീതിയിൽ ചിത്രമൊരുക്കുന്ന കേരളത്തിലെ ഏകചുമർചത്രകലാപാഠശാല ആയിട്ടും സാംസ്കാരികവകുപ്പ് ഇക്കാര്യങ്ങളിലൊന്നും തിരിഞ്ഞുനോക്കുന്നില്ല.
ചിത്രങ്ങൾ സൂക്ഷിക്കാൻ പോലും ഇടമില്ലാത്ത സാഹചര്യത്തിൽ, വാങ്ങാനെത്തുന്നവർ ചിട്ടയില്ലാതെ കൂട്ടിയിട്ടിരിക്കുന്നചിത്രങ്ങളിൽ അസന്തുഷ്ടി പ്രകടിപ്പിച്ചാണ് മടങ്ങുന്നുന്നത്. സൂക്ഷിക്കാൻ ഇടമില്ലാത്തതിനാൽ ലക്ഷങ്ങൾ വിലമതിക്കുന്ന ചിത്രങ്ങളാണ് നശിക്കുന്നത്. 25 വർഷത്തിലേറെയായി കലാകേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും സ്വന്തമായി ഒരു ആർട് ഗാലറി ഒരുക്കാൻ ഗുരുകുലത്തിനായില്ല.വാടകകെട്ടിടത്തിലാണ് ആർട് ഗാലറി ഇന്നും പ്രവർത്തിക്കുന്നത്.