തിരുവനന്തപുരം നഗരം വീണ്ടും കുടിവെള്ള പ്രതിസന്ധിയിലേക്ക്. വെള്ളമെത്തിക്കുന്ന പേപ്പാറ, നെയ്യാർ ഡാമുകളിലുള്ളത് രണ്ട് മാസത്തേക്കുള്ള വെള്ളം മാത്രം. മഴ ലഭിച്ചില്ലങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് നഗരസഭയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നല്‍കി. പ്രതിസന്ധി വിലയിരുത്താൻ മന്ത്രി യോഗം വിളിച്ചു.
തിരുവനന്തപുരം നഗരത്തിലെ 65 ശതമാനം ജനങ്ങളും കുടിക്കുന്നത് പൈപ്പ് വെള്ളമാണ്. പേപ്പാറ ഡാമാണ് കുടിവെള്ള സ്രോതസ്. എന്നാൽ ഡാമിൽ അവശേഷിക്കുന്നത് 63 ദിവസത്തേക്കുള്ള വെള്ളം മാത്രം. കാലവർഷത്തിൽ പ്രതീക്ഷിച്ച മഴ ലഭിക്കാത്തതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ 10 മീറ്റർ വെള്ളം കുറവാണ്. പേപ്പാറ വറ്റിയാൽ ആശ്രയിക്കേണ്ട നെയ്യാർ ഡാമിലും 60 ശതമാനം പോലും വെള്ളമില്ല. അടുത്ത രണ്ട് മാസം ആവശ്യത്തിന് മഴ ലഭിച്ചില്ലങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് പോകുമെന്ന് വാട്ടർ അതോറിറ്റി ജില്ലാ ഭരണകൂടത്തിനും നഗരസഭയ്ക്കും മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വേനൽക്കാലത്ത് ക്ഷാമമുണ്ടായപ്പോൾ നഗരത്തിൽ കുടിവെള്ള വിതരണത്തിൽ നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഉയർന്ന പ്രദേശങ്ങളിലടക്കം ജനങ്ങൾ വലഞ്ഞു. സമാന പ്രതിസന്ധിയുണ്ടാകാതിരിക്കാൻ ജല ഉപയോഗത്തിൽ സൂഷ്മത പുലർത്തണമെന്ന് നിർദേശമുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താൻ 16ന് ജലവിഭവമന്ത്രി മാത്യു ടി.തോമസിന്റെ നേതൃത്വത്തിൽ യോഗം ചേരും.