തിരുവനന്തപുരം ലൈറ്റ് മെട്രോയ്ക്ക് കേന്ദ്രാനുമതി നേടാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി. സ്മാർട്സിറ്റി പദ്ധതിയിൽ കുടിവെള്ള വിതരണത്തിനും മാലിനനിർമാർജ്ജനത്തിനും പ്രാധാന്യം നൽകും. എതിർപ്പുകൾ ഒഴിവാക്കി മുന്നോട്ട് പോകുമെന്നും പിണറായി വിജയൻ പറഞ്ഞു.
തലസ്ഥാനനഗരത്തിൽ നടപ്പാക്കാനൊരുങ്ങുന്ന രണ്ട് വൻ പദ്ധതികളായ ലൈറ്റ് മെട്രോ, സ്മാർട് സിറ്റി എന്നിവയെക്കുറിച്ച് ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ നടത്തിയ സെമിനാറിലാണ് പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കിയത്. പള്ളിപ്പുറം മുതൽ കരമന വരെയുള്ള ലൈറ്റ് മെട്രോയുടെ പ്രാരംഭ നടപടികൾ വേഗത്തിലാക്കി.
മാലിന്യസംസ്കരണത്തിന് മികച്ച പദ്ധതികൾ നടപ്പാക്കി നഗരത്തെ സുന്ദരമാക്കുകയാണ് സ്മാർട്സിറ്റിയുടെ പ്രധാന ലക്ഷ്യം. കുടിവെള്ള ക്ഷാമം അനുഭവപ്പെടാത്ത തരത്തിൽ ജലവിതരണവും കാര്യക്ഷമമാക്കും. തലസ്ഥാന വികസനത്തിന് അനുവദിച്ചിരിക്കുന്ന 2500 കോടി രൂപ ഉപയോഗിച്ചുള്ള മറ്റ് പദ്ധതികൾ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മേയർ വി.കെ. പ്രശാന്തും അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.