നാലുവർഷമായി മുടങ്ങിക്കിടന്ന അടൂർ ആനന്ദപ്പളളി മരമടി ഉൽസവം തിരിച്ചെത്തുന്നു. ഉപാധികളോടെ മരമടി ഉൽസവം നടത്താമെന്ന സർക്കാർ ഓർഡിനൻസിനെതുടർന്നാണ് കാർഷികമാമാങ്കത്തിന് അടൂരിൽ വീണ്ടും അരങ്ങൊരുങ്ങുന്നത്.
അടൂർ ആനന്ദപ്പള്ളികർഷകസമിതിയാണ് മരമടി ഉൽസവത്തിന്റെ സംഘാടകർ. ഇതിനായി നിലവും കണ്ടെത്തി. നിബന്ധനകളോടെ മരമടി ഉൽസവം ജില്ലാകലക്ടറുടെ ചുമതലയിലും ബന്ധപ്പെട്ടവകുപ്പുകളടെ മേൽനോട്ടത്തിലും നടത്താമെന്നാണ് സർക്കാർ ഉത്തരവ്. മരമടി ഉൽസവം നടത്തുന്നതിന് അധികൃതരുടെ അനുമതി കാത്തിരിക്കുകയാണ് സംഘാടകർ.
അനുമതി തേടി മുഖ്യമന്ത്രി, കലക്ടർ എന്നിവർക്ക് സംഘാടകസമിതി നിവേദനം നൽകി. മരമടിയുടെ ആവേശം തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകരും കർഷകരും.