മഴക്കാലമെത്തുമ്പോൾ മാത്രം പകർച്ചവ്യാധി പ്രതിരോധ നടപടികളെന്ന രീതി മാറ്റുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വർഷം മുഴുവൻ ഇടവേളയില്ലാതെ പകർച്ചവ്യാധി പ്രതിരോധം നടത്തും. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ആരോഗ്യവകുപ്പ് ഇതിനുള്ള രൂപരേഖ തയാറാക്കിയതായും മന്ത്രി അറിയിച്ചു.
പ്രത്യേക കാലഘട്ടത്തിൽ മാത്രം ശുചീകരണം നടത്തുന്നതാണ് പകർച്ചവ്യാധി പടരാൻ കാരണം. ഇത് പഠനങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്. പലപ്പോഴും ശുചീകരണം തുടങ്ങുമ്പോൾ രോഗങ്ങൾ ബാധിച്ചിരിക്കും. ഈ സാഹചര്യത്തിലാണ് വർഷം മുഴുവൻ ശുചീകരണം നടത്താൻ തീരുമാനിച്ചത്.
കൂടുതൽ താൽക്കാലിക ജീവനക്കാരെ ഇതിനായി നിയമിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള ശുചീകരണത്തിന് തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ പങ്കാളിത്തം നൽകും. വീടുകളിലെ മാലിന്യസംസ്ക്കരണം ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പാക്കും. ക്ലോറിനേഷൻ ഉൾപ്പെടെയുള്ള ജോലികൾ കൃത്യമായി നടപ്പാക്കുന്നുവെന്നത് ജില്ലാ മെഡിക്കൽ ഓഫിസർ വിലയിരുത്തും. ജില്ലാ ആസ്ഥാനങ്ങളിലെ പതിവ് അവലോകനങ്ങൾ ഇടവിട്ട് ഗ്രാമീണമേഖലയിലേയ്ക്ക് മാറ്റുന്നതിനും തീരുമാനിച്ചിട്ടുണ്ട്.