പ്രേംനസീറിന്റെ പേരിൽ ഇത്തവണ ജന്മനാട് നൽകുന്നത് രണ്ടു പുരസ്കാരങ്ങൾ. പഞ്ചായത്ത്, പുരസ്കാരത്തിനായി ചലച്ചിത്രതാരം ടി.പി.മാധവനെ തിരഞ്ഞെടുത്തപ്പോൾ പൗരാവലി പുരസ്കാരം നൽകുന്നത് പഴയകാല നടി ശാരദയ്ക്കാണ്. പഞ്ചായത്തിലെയും, പൗരാവലിയിലേയും തലപ്പത്തുള്ള സി.പി.എം നേതാക്കൾ തമ്മിലുള്ള ഭിന്നതയാണ് ഒരു പുരസ്കാര ജേതാവെന്ന പതിവ് തെറ്റിച്ചത്
പ്രേംനസീറിന്റെ സ്മരണാർഥം ജന്മനാടായ ചിറയിൻകീഴ് എല്ലാവർഷവും ചലച്ചിത്ര പ്രതിഭകൾക്കായി പുരസ്കാരം നൽകാറുണ്ട്. സ്മൃതി സായാഹ്നം നടത്തിയാണ് പുരസ്കാരം നൽകുന്നത്. ഭരത്ഗോപിയിൽ തുടങ്ങി മമ്മൂട്ടി, ശോഭന, മഞ്ജുവാര്യർ ഇങ്ങനെ നീളുന്നു പുരസ്കാര ജേതാക്കളുടെ നിര. എന്നാൽ ഇത്തവണ പതിവുതെറ്റി. പൗരാവലിയും പഞ്ചായത്തും വെവ്വേറെ പുരസ്കാര ജേതാക്കളെ കണ്ടെത്തി. പഞ്ചായത്ത് ഭരിക്കുന്നത് സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. പൗരാവലിയുടെ തലപ്പത്തും അറിയപ്പെടുന്ന സിപിഎം നേതാക്കൾ. ഇവർ തമ്മിലുള്ള ഭിന്നതയാണ് രണ്ടു പുരസ്കാരങ്ങൾക്കു കാരണം. ഇന്നലെയാണ് പൗരാവലി പുരസ്കാരം പ്രഖ്യാപിച്ചത്.
പുരസ്കാരത്തെച്ചൊല്ലിയുള്ള ഭിന്നത സിപിഎമ്മിലും ചർച്ചയായി കഴിഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ഇരുകൂട്ടരേയും വിളിച്ചു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.