തിരുവനന്തപുരത്തെ കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ രണ്ടാംഘട്ടത്തിൽ നിന്ന് പ്രധാനകേന്ദ്രമായ ബാലരാമപുരത്തെ ഒഴിവാക്കാൻ നീക്കം. സ്ഥലം ഏറ്റെടുക്കാൻ തയാറാകാത്ത റവന്യൂവകുപ്പിന്റെ അലംഭാവമാണ് ഇതിന് കാരണം. റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥസംഘത്തിന്റെ പ്രവർത്തനം നിലച്ചതും തിരിച്ചടിയായി.
പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയായിരുന്നു രണ്ടാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അങ്ങിനെയെങ്കിൽ ഗതാഗതകുരുക്കിൽ വീർപ്പ് മുട്ടുന്ന ബാലരാമപുരവും നാല് വരിപ്പാതയായി വികസിക്കും. എന്നാൽ ഭൂമിയേറ്റെടുക്കാൻ നടപടിയില്ലാത്തതിനാൽ ബാലരാമപുരത്തിന് അരകിലോമീറ്റർ മുൻപുള്ള കൊടിനടയിൽ വച്ച് രണ്ടാംഘട്ട വികസനം അവസാനിപ്പിക്കാനാണ് ആലോചന.
നാട്ടുകാർക്ക് ഗുണമില്ലാത്ത രീതിയിൽ ദേശീയപാത വികസനം വഴിമുട്ടുന്നതിന്റെ പ്രധാനകാരണം മേൽനോട്ടത്തിന് കൃത്യമായ ഉദ്യോഗസ്ഥ സംവിധാനമില്ലാത്തതാണ്. ആദ്യഘട്ട വികസന സമയത്ത് മുൻ ജില്ലാ കലക്ടർ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേകസംഘം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു. കലക്ടർ മാറിയതോടെ ആ ഉദ്യോഗസ്ഥസംഘം ഇല്ലാതായി. ഇതോടെ നിർമാണത്തിന്റെ അവലോകനം പോലും നടന്നിട്ട് മാസങ്ങളായി.
ബാലരാമപുരത്തെ ഉൾപ്പെടുത്തി രണ്ടാംഘട്ട വികസനം വേഗത്തിലാക്കിയില്ലങ്കിൽ സമരത്തിനൊരുങ്ങുകയാണ് ആക്ഷൻ കൗൺസിലും നാട്ടുകാരും.