കയറുൽപന്നങ്ങളുടെ വിൽപനയ്ക്ക് സംസ്ഥാനസർക്കാർ കമ്പനി രൂപീകരിക്കുന്നു. രാജ്യവ്യാപകമായി വിപണി കണ്ടെത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ കമ്പനി. ഈ ഓണക്കാലത്ത് മാത്രം കയർമേളകൾ വഴി 25 കോടി രൂപയുടെ വിൽപന നടത്താമെന്നാണ് കയർവകുപ്പിന്റെ പ്രതീക്ഷ.
പരമ്പരാഗത കയർമേഖലയെ സംരക്ഷിക്കുന്നതിന് കയർവകുപ്പ് സംഭരിച്ച ഉൽപന്നങ്ങൾ കെട്ടിക്കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിപണനം മാത്രം ലക്ഷ്യം വച്ച് കമ്പനി രൂപീകരിക്കുന്നത്. രാജ്യവ്യാപകമായി ജില്ലകൾ തോറും കയറുൽപന്നങ്ങളുടെ വിൽപനയ്ക്ക് കേന്ദ്രങ്ങൾ തുടങ്ങുന്നതിനാണ് പദ്ധതി.
ഓണക്കാലത്ത് കയർ ഉൽപന്നങ്ങളുെട വിൽപന പരമാവധി പ്രോൽസാഹിപ്പിക്കും. ഇതിന്റെ ഭാഗമായി പതിനാല് ജില്ലകളിലെ 118 കേന്ദ്രങ്ങളിൽ കയർമേള തുടങ്ങി. പകുതി വിലയ്ക്കാണ് ഇവിടെ കയറുൽപന്നങ്ങൾ വിൽക്കുന്നത്. ആയിരം രൂപയുടെ പ്രത്യേക കൂപ്പൺ ഉപയോഗിച്ച് ഈ സ്റ്റോളുകളിൽ നിന്ന് 2000 രൂപയുടെ ഉൽപന്നങ്ങൾ വാങ്ങാം. നറുക്കെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും നൽകും.