സ്കൂൾ കുട്ടികളെ കുത്തിനിറച്ചു പാഞ്ഞ വാഹനത്തിലെ ഡ്രൈവറെ മദ്യപിച്ചു ലക്കു കെട്ട അവസ്ഥയിൽ പട്ടത്തു ട്രാഫിക് പൊലീസിന്റെ പരിശോധനയിൽ പിടികൂടി. മദ്യപിച്ചു നിൽക്കാൻ വയ്യാതെ കാറിൽ ഇരുന്ന ഇയാളെ ട്രാഫിക് പൊലീസുകാർ സഹായിച്ചാണ് പുറത്തിറക്കിയത്. തിരുമല സെവന്ത്ഡേ സ്കൂളിനു സമീപം ചെമ്മണ്ണുവിള വിളിത്തോപ് പുത്തൻവീട്ടിൽ കൃഷ്ണൻ കുട്ടി (58) ആണ് പിടിയിലായത്. മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിതിനു പിന്നാലെ വാഹനത്തിലുണ്ടായിരുന്ന കുട്ടികളുടെ രക്ഷിതാക്കളെ മുഴുവൻ സ്റ്റേഷനിൽ വിളിച്ചുവരുത്തി പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി.
പരിശോധിക്കാൻ നിർത്തി, പിടിയിലായി.
പട്ടം ആര്യാസെൻട്രൽ സ്കൂളിൽ നിന്നും കുട്ടികളെ എത്തിക്കാനായി രക്ഷിതാക്കൾ ഏർപ്പെടുത്തിയ കാർ ഡ്രൈവറാണ് പിടിയിലായ കൃഷ്ണൻകുട്ടിയെന്നു ട്രാഫിക് പൊലീസ് പറഞ്ഞു. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട സമയത്ത് ആര്യാ സെൻട്രൽ സ്കൂളിലെ 13 കുട്ടികളെയാണു പഴയ അംബാസഡർ കാറിൽ കുത്തിനിറച്ചു കൊണ്ടുവന്നത്. പട്ടം ട്രാഫിക് സ്റ്റേഷന് സമീപത്തു നിന്നാണ് ഇയാളെ പിടികൂടിയത്. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ട്രാഫിക് പൊലീസ് നിർത്താൻ ആവശ്യപ്പെട്ടത്. വളരെ സാവധാനം വാഹനം ഓടിച്ചിരുന്ന ഇയാൾ വാഹനം നിർത്തി. പുറത്തിറങ്ങാൻ ആവശ്യപ്പെട്ടതോടെ കഥ മാറി. മദ്യപിച്ചു ലഹരി മൂത്തിരുന്നതിനാൽ ഇറങ്ങാൻ കഴിഞ്ഞില്ല. സ്റ്റിയറിങ്ങിൽ കൈ താങ്ങി ഇരിക്കുകയായിരുന്ന ഇയാളെ പൊലീസാണ് പുറത്ത് എത്തിച്ചത്.
അഞ്ചു മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾ വാഹനത്തിൽ
പഴയ അംബാസഡർ കാറിൽ ഉണ്ടായിരുന്നത് അഞ്ചു മുതൽ 12 വരെ വയസ്സുള്ള കുട്ടികൾ. ഇതിൽ പെൺകുട്ടികളും ആൺകുട്ടികളും ഉൾപ്പെടും. ബാഗുകളും കുട്ടികളും ഒക്കെയായി കുത്തിനിറച്ചുള്ള അവസ്ഥയിലാണ് വാഹനം വന്നത്. ഗൗരീശപട്ടം, പട്ടം മുതൽ തിരുമല വരെയുള്ള കുട്ടികളാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളാണ് വാഹനം ഏർപ്പെടുത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
കുട്ടികൾക്കു മിഠായി നൽകി പൊലീസ്;. രക്ഷിതാക്കൾക്കു നിർദേശവും
വാഹനത്തെയും ഡ്രൈവറെയും കസ്റ്റഡിയിൽ എടുത്ത പൊലീസ് ഇതിലെ കുട്ടികളെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. എന്നാൽ ഇവർക്കു പേടി തോന്നുന്ന നടപടികൾ ഒന്നും ഉണ്ടായില്ല. കുട്ടികളെ സുരക്ഷിതമായ സ്ഥലത്ത് ഇരുത്തിയ പൊലീസ് മിഠായിയും മറ്റും നൽകി ആശ്വസിപ്പിച്ചു. ഇവരുടെ രക്ഷാകർത്താക്കളെ മുഴുവൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ പൊലീസ് അവർക്കു കർശന നിർദേശം നൽകി. രക്ഷിതാക്കൾ ഇടപെട്ടു വാഹനം ഏർപ്പെടുത്തുമ്പോൾ ഡ്രൈവറുടെ ചരിത്രവും രീതികളും മറ്റും അന്വേഷിക്കണമെന്നും നാട്ടിലെ പ്രവൃത്തികളും മറ്റും അറിഞ്ഞതിനു ശേഷമേ കുട്ടികളെ കൊണ്ടുപോകാനുള്ള വാഹനത്തെയും ഡ്രൈവറെയും നിശ്ചയിക്കാവൂവെന്നും ഇതിനായി പൊലീസിന്റെ സഹായം ആവശ്യമുണ്ടെങ്കിൽ തേടണമെന്നും നിർദേശം നൽകിയാണ് രക്ഷിതാക്കൾക്കൊപ്പം കുട്ടികളെ വിട്ടയച്ചത്.
പൂർണരൂപം