തിരുവനന്തപുരം നഗരത്തിലെ സ്മാർട് സിറ്റി പദ്ധതിക്ക് തുടക്കം കുറിക്കാനുള്ള നടപടികൾ വേഗത്തിലാക്കി. പദ്ധതി നടത്തിപ്പിനുള്ള പ്രത്യേകോദ്ദേശ കമ്പനി ഉടൻ റജിസ്റ്റർ ചെയ്യും. ആദ്യഘട്ട നിർമാണങ്ങൾ മൂന്ന് മാസത്തിനുള്ളിൽ തുടങ്ങുമെന്ന് മേയർ വി.കെ.പ്രശാന്ത് പറഞ്ഞു.
തലസ്ഥാന നഗരിയുടെ മുഖച്ഛായ മാറ്റുമെന്ന് കരുതുന്ന പദ്ധതിയാണ് സ്മാർട് സിറ്റി. അടിസ്ഥാന സൗകര്യവികസനത്തിനും ആധുനിക വൽക്കരണത്തിനുമായി കേന്ദ്രസംസ്ഥാന സർക്കാരുകളേടതടക്കം 1532 കോടി രൂപ നാല് വർഷംകൊണ്ട് നഗരത്തിന് ലഭിക്കും. സ്മാർട് ട്രിവാൻഡ്രം എന്ന പേരിലെ പ്രത്യേകദേശ്യ കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർവേ ആന്റ് ലാൻഡ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെ സി.ഇ.ഒയായി നിയമിച്ച് കമ്പനിക്ക് രൂപം നൽകിക്കഴിഞ്ഞു. ഒരാഴ്ചക്കുള്ളിൽ കമ്പനിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി അടുത്ത മാസം 10ന് ആദ്യയോഗം ചേർന്ന് പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനം.
വിവിധ പദ്ധതികളുടെ നടത്തിപ്പിനുള്ള കൺസൾട്ടന്റിനെ തിരഞ്ഞെടുക്കലും പ്രോജക്ട് റിപ്പോർട്ട് തയാറാക്കലുമാണ് കമ്പനി രൂപീകരണശേഷമുള്ള ആദ്യ നടപടികൾ. ഒരുമാസത്തിനുള്ളിൽ അത് പൂർത്തിയാക്കി ടെണ്ടർ വിളിക്കും. അതിന് പിന്നാലെ കോർപ്പറേഷന്റെ 50 കോടി രൂപ ഉപയോഗിച്ചുള്ള നിർമാണങ്ങൾ തുടങ്ങാനാണ് ആലോചന. അങ്ങിനെയെങ്കിൽ ഒക്ടോബർ മുതൽ സ്മാർട് സിറ്റി അനുസരിച്ചുള്ള നിർമാണങ്ങൾ തലസ്ഥാനത്ത് തുടങ്ങും.