ബോണക്കാടിന്റെ വിനോദസഞ്ചാരസാധ്യതകൾ പ്രയോജനപ്പെടുത്തിയാൽ നാട്ടുകാരുടെ ജീവിതദുരിതങ്ങൾക്ക് ഒരുപരിധി വരെ പരിഹാരമാകും. എന്നാൽ ഇതിന് സർക്കാർ തോട്ടം ഏറ്റെടുക്കാൻ തയാറാകണം. വിനോദസഞ്ചാരത്തിനുള്ള നിയന്ത്രണങ്ങൾ മറികടന്ന് ദിവസവും നിരവധിപേരാണ് ബോണക്കാടിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്.
പ്രേതബംഗ്ലാവിനെക്കുറിച്ചു വാർത്തവന്നതോടെ സന്ദർശകരുടെ ഒഴുക്കായിരുന്നു കുറേക്കാലം ബോണക്കാട്ടേക്ക്. യാത്രികർക്കൊപ്പം സാമൂഹ്യവിരുദ്ധരും എത്തിത്തുടങ്ങിയതോടെ വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. ഇരുചക്ര-സ്വകാര്യ വാഹനങ്ങൾ കടത്തിവിടുന്നത് പൂർണമായും നിരോധിച്ചു. എന്നിട്ടും കെ.എസ്.ആർ.ടി.സി വഴി സന്ദർശകർ എത്തിക്കൊണ്ടിരിക്കുന്നു.
മനസുവെച്ചാൽ തലസ്ഥാനത്തെ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമാക്കാം ഇവിടം. നീർച്ചോലകളും ചെറുവെള്ളച്ചാട്ടങ്ങളും പച്ചപ്പും സുഖകരമായ കാലാവസ്ഥയുമൊക്കെ ബോണക്കാടിനെ വേറിട്ടുനിർത്തുന്നു. ഭാഗ്യമുണ്ടെങ്കിൽ വന്യമൃഗങ്ങളേയും കണ്ടുമുട്ടാം. ഏറുമാടങ്ങൾ സ്ഥാപിച്ച് സഞ്ചാരികളെ ആകർഷിക്കാൻ വനംവകുപ്പ് ഒരുശ്രമം നടത്തിയെങ്കിലും, പദ്ധതി പാതിവഴിയിൽ നിലച്ചുപോയി. നാട്ടുകാരുടെ സഹകരണത്തോടെ വനം-വിനോദസഞ്ചാരവകുപ്പുകൾ സംയുക്തമായി ഇടപെട്ടാൽ ബോണക്കാടിന്റെ സൗന്ദര്യം സഞ്ചാരികൾക്ക് ആസ്വദിക്കാം.
സർക്കാർ തോട്ടം ഏറ്റെടുക്കുക എന്നുള്ളതാണ് വലിയ വെല്ലുവിളി. സഞ്ചാരികൾക്ക് താമസിക്കാനുള്ള സൗകര്യംകൂടി ഒരുക്കിയാൽ സഞ്ചാരികൾക്ക് പഞ്ഞമുണ്ടാകില്ല. വനസംരക്ഷണസമിതി പോലുള്ള സംവിധാനങ്ങളിലൂടെ നാട്ടുകാർക്കുകൂടി പ്രയോജനംചെയ്യുന്ന വിനോദസഞ്ചാരവികസനത്തിനായി കാത്തിരിക്കുകയാണ് ബോണക്കാട്ടുകാർ.