ഡ്യൂട്ടിക്കിടെ തളർന്നുവീണു കിടപ്പിലായ സഹകരണ വകുപ്പ് ജീവനക്കാരന് ചികിൽസ തുക പോലും നൽകാതെ സർക്കാർ ക്രൂരത. ജോലിക്കിടെ പക്ഷാഘാതം വന്ന അഞ്ചൽ സ്വദേശി എൻ സുഗതനോടാണ് സഹകരണ -ധനവകുപ്പുകളുടെ മനസാക്ഷിയില്ലാത്ത അവഗണന. ചികിൽയ്ക്കുള്ള പൈസയ്ക്കായി സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങിയ കുടുംബം ജീവിതം മരവിച്ച അവസ്ഥയിലാണ്.
രണ്ടു വർഷങ്ങൾക്ക് മുൻപ് ഓഫീസിൽ തളർന്നുവീണ സഹകരണ വകുപ്പ് സീനിയർ ഓഡിറ്റർ സുഗതന്റെ അവസ്ഥയറിഞ്ഞ് എത്തിയ മനോരമ ന്യൂസിനെ കേൾക്കേണ്ടിവന്നത് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ബിന്ദുവിന്റെ വാക്കുകളായിരുന്നു. കട്ടിലിൽ നിന്ന് അനങ്ങാൻ കഴിയാതെ ഭർത്താവ് കിടക്കുമ്പോൾ സഹകരണവകുപ്പിന്റെ സഹായത്തിനായി ബിന്ദു സെക്രട്ടറിയേറ്റിലെ ഓഫീസുകൾ കയറിയിറങ്ങുകയാണ് . മരുന്നിനു ചികിൽസയ്ക്കും ചിലവായ അഞ്ചു ലക്ഷത്തോളം രൂപയുടെ മെഡിക്കൽ റീം ഇംബേഴ്സമെൻ് നൽകാനുള്ള ഫയലും ധനവകുപ്പിൽ എവിടെയോ ആണോ . ചികിൽസയ്ക്കായി ശമ്പളം ലഭിക്കാൻ സ്പെഷൽ ഡിസ് എബിലിറ്റി ലീവിനുള്ള അപേക്ഷയ്ക്കും ജോലി ചെയ്ത വകുപ്പിൽ നിന്ന് സുഗതന് മറുപടിയില്ല.
സുഗതന്റെ അച്ഛൻ എം.നാണുക്കുട്ടൻ ക്യാൻസർ രോഗബാധിതനാണ്. ഇദ്ദേഹത്തിന്റെ കെ.എസ്.ആർ.ടി.സി പെൻഷനാണ് കുടുംബത്തിന്റെ ആശ്രയം. അതു കൃത്യമായി ലഭിക്കാതായതോടെ ജീവിക്കാൻ മറ്റുള്ളവർക്ക് മുൻപിൽ കൈനീട്ടുകയാണിവർ. വീട്ടിലെത്തുന്നവരെ കാണുമ്പോൾ സുഗതന്റെ കണ്ണു നിറയും. സഹായിക്കണമെന്ന് ആംഗ്യം കാണിക്കും. സുഗതന്റെ സഹപ്രവർത്തകരും കെ.എസ്.ആർ.ടി.സിയിൽ പെൻഷനായ നാണുക്കുട്ടന്റെ സുഹൃത്തുക്കളുമാണ് താങ്ങും തണലുമായി നിൽക്കുന്നത്.