സീറോ മലങ്കര കത്തോലിക്കാസഭയുടെ ചരിത്രം അനാവരണംചെയ്യുന്ന മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തു. തിരുവനന്തപുരം ബിഷപ്സ് ഹൗസിൽ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവയാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. മൂന്നുസഭാപിതാക്കൻമാരുടെ ജീവിതത്തിലൂടെയാണ് സഭയുടെ ചരിത്രം മ്യൂസിയത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ബേത് ദുക്റോനെ അഥവാ ഓർമ്മകളുടെ ഭവനമെന്നാണ് മ്യൂസിയത്തിന്റെ പേര്. സഭാതലവൻമാരായിരുന്ന ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രിഗോറിയോസ്, മേർ ആർച്ചുബിഷപ്പ് സിറിൽ മാർ ബസേലിയോസ് കാതോലിക്കാബാവ എന്നിവരുടെ ഭരണകാലഘട്ടങ്ങളാണ് ഉള്ളടക്കം. ചരിത്രരേഖകളും അപൂർവചിത്രങ്ങളും വ്യക്തിപരമായി ഉപയോഗിച്ചിരുന്ന സാധനങ്ങളുമാണ് പ്രധാനമായും പ്രദർശിപ്പിച്ചിരിക്കുന്നത്.
മലങ്കര പുനരൈക്യരേഖകൾ, റോമിൽനിന്നും ലഭിച്ചിട്ടുള്ള കല്പനകൾ, കൈയെഴുത്തു പ്രതികൾ, അംശവസ്ത്രങ്ങൾ, ഉപകരണങ്ങൾ, അംശവടി, മാർപ്പാപ്പമാരുമായി നടത്തിയിട്ടുള്ള കത്തിടപാടുകൾ, റോമിൽ നിന്നും ലഭിച്ചിട്ടുള്ള നിയമന ഉത്തരവുകൾ എന്നിവ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മേജർ ആർച്ച് ബിഷപ്സ് ഹൗസിന്റെ രണ്ടാംനിലയിലാണ് മ്യൂസിയം.