ഇടുക്കി മെഡിക്കൽ കോളജിൽ ആദ്യ രണ്ട് ബാച്ചുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ സമരത്തിനൊരുങ്ങുന്നു. അംഗീകാരം പുതുക്കാതെ ഇടുക്കിയിൽ പുതിയ മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയാണ് പ്രതിഷേധം. വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസും രംഗത്തെത്തി.
2014ലും 2015ലും അമ്പത് വിതം വിദ്യാർഥികളാണ് പുതിയതായി ആരംഭിച്ച ഇടുക്കി മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്. 2013ൽ ആശുപത്രി ആരംഭിച്ചെങ്കിലും പഠനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. 2016ൽ കോളജിന്റെ അംഗീകാരം മെഡിക്കൽ കൗൺസിൽ റദ്ദാക്കി. ഇതോടെ രണ്ട് ബാച്ചുകളിലെ നൂറ് വിദ്യാർഥികളെ സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളജിലേക്ക് താത്കാലികമായി മാറ്റി. അടിസ്ഥാന സൗകര്യങ്ങളൊരുക്കി വിദ്യാർഥികളെ ഇടുക്കിയിൽ തിരിച്ചെത്തിക്കുമെന്നായിരുന്നു സർക്കാരിന്റെ വാഗ്ദാനം. ഇതിനിടെ മെഡിക്കൽ കോളജ് അടച്ചുപൂട്ടിയെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഒപ്പം പുതിയ മെഡിക്കൽ കോളജിനായി മെഡിക്കൽ കൗൺസിലിൽ അപേക്ഷയും നൽകി. ഇതാണ് വിദ്യാർഥികളെ ആശങ്കയിലാക്കിയത്.
അനുകൂല തീരുമാനമില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് രക്ഷിതാക്കളും വിദ്യാർഥികളും പ്രഖ്യാപിച്ചു. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ഇടത് നേതാക്കൾ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് മെഡിക്കൽ കോളേജിനെതിരായ നടപടിയെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്് സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസത്തോടെയാണ് സമരങ്ങളുടെ തുടക്കം.