പത്തനംതിട്ട കുമ്പഴ ഹാരിസൺസ് മലയാളം പ്ലാന്റേഷനിൽ അനിശ്ചിതകാല തൊഴിലാളിസമരം ആരംഭിച്ചു. ഐ.എൻ.ടി.യു.സി പ്രതിനിധികളെ എസ്റ്റേറ്റ് മാനേജർ മർദ്ദിച്ചെന്നാരോപിച്ചാണ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരം. തൊഴിലാളികളും എസ്റ്റേറ്റ് മാനേജരും ആശുപത്രിയിൽ ചികിൽസ തേടി.
വികലാംഗയായ ജീവനക്കാരിയെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി പ്രതിനിധികൾ എസ്റ്റേറ്റ് മാനേജരുമായി നടത്തിയ ചർച്ചയാണ് കയ്യാങ്കളിയിലെത്തിയത്. യൂണിയൻ കൺവീനർ ജയകുമാർ അടക്കം മൂന്നുപേരെ എസ്റ്റേറ്റ് മാനേജർ മർദ്ദിച്ചെന്നാണ് ആരോപണം.
സമരം ചെയ്യുന്ന തൊഴിലാളികൾക്ക് പിന്തുണയുമായി എം.എൽ.എ. അടൂർ പ്രകാശ്. ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ് അടക്കമുള്ള നേതാക്കൾ സ്ഥലത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.